ഐപിഎല്ലില്‍ വീണ്ടും ഒത്തുകളി വിവാദം ചൂടുപിടിക്കുന്നു; ദീപക് ഹൂഡയ്‌ക്കെതിരെ ബിസിസിഐ അന്വേഷണം !

ദുബായ്: ഐപിഎല്‍ പഞ്ചാബ് കിങ്‌സ് ഓള്‍റൗണ്ടറായ ദീപക് ഹൂഡ ഒത്തുകളി വിവാദത്തില്‍. ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം താരത്തിനെതിരെ അന്വേഷണം നടത്താനൊരുങ്ങുകയാണ്. രാജസ്ഥാനെതിരായ മത്സരത്തിന് മണിക്കൂറുകള്‍ മുന്‍പ് ദീപക് ഹൂഡ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച തന്റെ ഫോട്ടോയും ക്യാപ്ഷനുമാണ് താരത്തെ കുടുക്കിയത്. ഇതാ നമ്മള്‍ തുടങ്ങുകയായി (ഹിയര്‍ വി ഗോ) എന്നാണ് ദീപക് ഹൂഡ, ടീം ഹെല്‍മറ്റും തലയില്‍ വെച്ചുള്ള തന്റെ ഫോട്ടോയില്‍ കുറിച്ചത്.

ടീം അംഗങ്ങളില്ലാതെ ഹൂഡയുടെ മാത്രം ചിത്രം പോസ്റ്റ് ചെയ്തതാണ് വിവാദമായത്. ടീമിന് പുറത്തുനിന്നുള്ളവര്‍ക്ക് ടീം കോംബിനേഷനെക്കുറിച്ച് സൂചന നല്‍കുന്നതാണോ ഹൂഡയുടെ ചിത്രമെന്നതിനെക്കുറിച്ചായിരിക്കും അന്വേഷണമെന്ന് ബിസിസിഐ അഴിമതിവിരുദ്ധ സമിതി അംഗത്തെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മത്സരദിവസമായ ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് ഹൂഡ ഇസ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തത്.

കളിക്കാര്‍ മത്സരത്തിന് മുമ്പും ശേഷവും സമൂഹമാധ്യമങ്ങളില്‍ എങ്ങനെ ഇടപെടണമെന്നതിനെക്കുറിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ടെന്നും, ഹൂഡ ഇത് ലംഘിച്ചോ എന്നാണ് അന്വേഷിക്കുകയെന്നും അഴിമതിവിരുദ്ധ സമിതി വ്യക്തമാക്കി. കൊവിഡ് മൂലം ഐപിഎല്‍ യുഎഇയിലേക്ക് മാറ്റിയതിനാല്‍ മൂന്ന് വേദികളില്‍ മാത്രമാണ് മത്സരങ്ങള്‍ നടക്കുന്നത്. കളിക്കാരുടെ സ്വതന്ത്രമായ സഞ്ചാരത്തിനും തടസമുണ്ട്. ഈ സാഹചര്യത്തില്‍ കളിക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കുന്നത് വാതുവെപ്പ് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാല്‍ കളിക്കാരോട് മുന്‍കരുതലെടുക്കണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു. പല താരങ്ങളുടെയും സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ കൈകാര്യം ചെയ്യുന്നത് പി ആര്‍ ഏജന്‍സികള്‍ ആയതിനാല്‍ ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും കളിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.