എൻസിപിയിൽ പൊട്ടിത്തെറി; പി സി ചാക്കോയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ടി പി പീതാംബരൻ

കൊച്ചി: എൻസിപിയിൽ പൊട്ടിത്തെറി. പി.സി. ചാക്കോയുടെ ഏകാധിപത്യ നടപടികൾക്കെതിരെ എൻസിപിയിൽ ഉടലെടുത്ത അഭിപ്രായ ഭിന്നതകളാണ് പരസ്യമായ പൊട്ടിത്തെറിയിലേക്ക് എത്തിയിരിക്കുന്നത്. പാർട്ടി മുൻ സംസ്ഥാന അധ്യക്ഷനും ദേശീയ ജനറൽ സെക്രട്ടറിയുമായ ടി.പി. പീതാംബരൻ പി സി ചാക്കോയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. കഴിഞ്ഞ ദിവസം എറണാകുളം വൈഎംസിഎയിൽ നടന്ന പാർട്ടി പഠന ശിബിരത്തിൽ പി സി ചാക്കോയെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.

സംസ്ഥാനത്ത് കോൺഗ്രസിന്റെ തകർച്ച സ്വപ്നം കാണുന്ന എൻസിപി കോൺഗ്രസ് നേരിടുന്നതിനേക്കാൾ ഗുരുതര അവസ്ഥയിലേക്കാണ് പോകുന്നതെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. നടക്കുന്നതെല്ലാം ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണെന്നും ഉടൻ തിരുത്തൽ നടപടികൾ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം പി സി ചാക്കോയ്‌ക്കെതിരെ എൻസിപിയിൽ പുകയുന്ന കലാപത്തെ ഇനി പീതാംബരൻ നയിക്കുമെന്നാണ് റിപ്പോർട്ട്. ചാക്കോയും ഉപഗ്രഹങ്ങളായ മൂവർ സംഘവുമാണ് എൻസിപിയിൽ എല്ലാം തീരുമാനിക്കുന്നതെന്നാണ് പ്രധാന വിമർശനം. സിപിഎമ്മിനും ഇക്കാരയത്തിൽ അതൃപ്തിയുണ്ടെന്നാണ് വിവരം.

പാർട്ടിയെ കുറിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തരുതെന്നാണ് പി സി ചാക്കോ പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. പാർട്ടിക്ക് ലഭിക്കുന്ന ബോർഡ്, കോർപ്പറേഷൻ അദ്ധ്യക്ഷ പദവിയും അംഗങ്ങളുടെ ഒഴിവുകളും അടുപ്പക്കാർക്ക് മാത്രമായി നല്കാനാണ് ചാക്കോ ശ്രമിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.