പോലീസുകാർക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ഡാൻസാഫ് പിരിച്ചു വിട്ടു

തിരുവനന്തപുരം: മയക്കുമരുന്ന് പിടികൂടാൻ വേണ്ടി രൂപീകരിച്ച ഡാൻസാഫ് (Dansaf) പിരിച്ച് വിട്ടു. പോലീസ് – മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് തീരുമാനം. നേരത്തെ തന്നെ ലോക്കൽ പോലീസ് ഡാൻസാഫിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. തുടർന്നാണ് ഇന്റലിജൻസ് വിഭാഗം രഹസ്യാന്വേഷണം നടത്തിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിധിയിലും, പേട്ട സ്റ്റേഷൻ പരിധിയിലും ഡാൻസാഫ് അടുത്തിടെ പിടിച്ച ചില കേസുകളുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് അന്വേഷണം നടത്തിയിരുന്നു. ഇതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിലോ കണക്കിന് കഞ്ചാവ് കണ്ടെത്തിയെന്ന കേസുകൾ പലതും വ്യാജമായിരുന്നുവെന്നും ഇതിലെ പ്രതികളെ ഡാൻസാഫ് സൃഷ്ടിച്ചതാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

മയക്കുമരുന്ന് കച്ചവടക്കാരുടെ സഹായത്തോടെ ടാർഗറ്റ് തികയ്ക്കാൻ വേണ്ടി ഡാൻസാഫ് നഗരത്തിലേക്ക് കഞ്ചാവ് എത്തിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഗുണ്ടാലിസ്റ്റിൽപ്പെട്ട രണ്ട് പേരുടെ സഹായത്തോടെ തമിഴ്നാട്ടിൽ നിന്നും ആന്ധ്രപ്രദേശിൽ നിന്നുമാണ് കഞ്ചാവ് പൊലീസ് വാഹനത്തിൽ കൊണ്ടുവന്നതെന്നും, അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ചിലരെ ഭീഷണിപ്പെടുത്തി പ്രതിയാക്കുന്നുവെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.