കേരളത്തിന്റെ മതസൗഹാർദം സംരക്ഷിക്കപ്പെടണം; സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് മതനേതാക്കൾ

തിരുവനന്തപുരം: കേരളത്തിന്റെ മതസൗഹാർദം സംരക്ഷിക്കപ്പെടണമെന്ന് മതനേതാക്കന്മാർ. നിലവിലെ പ്രത്യേക സാഹചര്യത്തിൽ സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്നും മതനേതാക്കന്മാർ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ചേർന്ന വിവിധ മതനേതാക്കന്മാരുടെ യോഗത്തിലാണ് ഇത്തരമൊരു ആവശ്യം ഉയർന്നത്. പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്‌സ് ജിഹാദ് പരാമർശം ശരിയോ തെറ്റോ എന്ന് യോഗം ചർച്ച ചെയ്തില്ലെന്ന് ക്ലിമ്മിസ് കാത്തോലിക്ക ബാവയും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ഉൾപ്പടെയുള്ള മത നേതാക്കൾ അറിയിച്ചു.

മയക്കുമരുന്നിനെ കുറിച്ച് പറയാൻ മയക്കുമരുന്ന് എന്ന വാക്ക് തന്നെ ഉപയോഗിക്കുന്നതാണ് ഉചിതമെന്ന് ക്ലിമ്മിസ് കാത്തോലിക്ക ബാവ പറഞ്ഞു. മതസമൂഹങ്ങൾ തമ്മിലുള്ള ആത്മബന്ധം ഒരു കാരണവശാലും നഷ്ടപ്പെടാൻ പാടില്ല. സാമുദായിക ഐക്യം സംരക്ഷിക്കപ്പെടണം. അതിനായി ഇതര മതനേതാക്കന്മാർ ഒത്തുചേരുന്ന ഫോറങ്ങൾ പ്രാദേശികമായി ഉണ്ടാവണം. ഇതര സമുദായങ്ങൾക്ക് മുറിവേൽക്കാതിരിക്കാനും ബഹുമാനത്തോടെ അവരെ കാണുന്നതിനുമുള്ള സവിശേഷമായ ശ്രദ്ധ എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണം. മത-ആത്മീയ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഈ വിഷയത്തിൽ പ്രത്യേകിച്ചും ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ആരെയെങ്കിലും പ്രത്യേകമായി അപലപിക്കാനോ ന്യായീകരിക്കാനോ വേണ്ടിയല്ല യോഗം ചേർന്നത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ഉണ്ടായ പ്രത്യേക സാഹചര്യത്തിൽ ആണ് യോഗം ചേർന്നത്. പക്ഷെ ബിഷപ്പിന്റെ പ്രസ്താവന ശരിയോ തെറ്റോ എന്നതല്ല യോഗത്തിൽ ചർച്ചയായ വിഷയം. മതസൗഹാർദവും സഹവർത്തിത്തവുമാണ് ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ടത്. കേരളത്തിൽ മതസൗഹാർദം ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങൾക്ക് യോഗത്തിൽ പങ്കെടുത്ത എല്ലാവരും പൂർണ പിന്തുണ പ്രഖ്യാപിച്ചു. ചങ്ങനാശേരി ആർച്ച് ബിഷപ്പ് യോഗത്തിൽ പങ്കെടുക്കുന്നതിന് അസൗകര്യം അറിയിച്ചിരുന്നുവെന്നും ക്ലിമ്മിസ് കാത്തോലിക്ക ബാവ പറഞ്ഞു. മത സൗഹാർദം കാത്തുസൂക്ഷിക്കണം. മറ്റ് സമൂഹങ്ങൾക്ക് മുറിവേൽക്കാതിരിക്കാൻ ശ്രദ്ധ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.