നീലച്ചിത്ര നിര്‍മാണക്കേസ്; രണ്ട് മാസത്തെ ജയില്‍ വാസത്തിനൊടുവില്‍ രാജ് കുന്ദ്രയ്ക്ക് ജാമ്യം !

മുംബൈ: നീലച്ചിത്ര നിര്‍മാണക്കേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്ക്ക് രണ്ട് മാസത്തെ ജയില്‍വാസത്തിനൊടുവില്‍ ജാമ്യം. 50,000 രൂപ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ കെട്ടിവയ്ക്കണമെന്ന ഉപാധികളോടെയാണ് ജാമ്യം. കുന്ദ്രയുടെ വിതരണ കമ്പനിയുടെ ഐടി വിഭാഗം മേധാവി റയാന്‍ തോര്‍പെകും ജാമ്യം ലഭിച്ചു.

അന്വേഷണം പൂര്‍ണമായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് രാജ് കുന്ദ്ര ശനിയാഴ്ച കോടതിയെ സമീപിച്ചിരുന്നു. കേസില്‍ തന്നെ ബലിയാടാക്കുകയായിരുന്നെന്നാണു രാജ് കുന്ദ്രയുടെ വാദം. കേസിന് ആസ്പദമായ സംഭവത്തില്‍ തന്റെ പങ്ക് തെളിയിക്കുന്നതിന് യാതൊരു തെളിവും കുറ്റപത്രത്തിലില്ലെന്നു കുന്ദ്ര കോടതിയില്‍ വാദിച്ചു.

അതേസമയം, ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ജാമ്യം നല്‍കുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ കാരണമാകുമെന്ന് കോടതിയില്‍ വാദിച്ചു. എന്നാല്‍, കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം തിങ്കളാഴ്ച വൈകിയോ അല്ലെങ്കില്‍ ചൊവ്വാഴ്ചയോ കുന്ദ്ര പുറത്തിറങ്ങുമെന്ന് അഭിഭാഷകന്‍ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രക്കും മറ്റു മൂന്നുപേര്‍ക്കുമെതിരെ ക്രൈം ബ്രാഞ്ച് 1400 പേജുള്ള കുറ്റപത്രം സമര്‍പിച്ചിരുന്നു. സിനിമയില്‍ അവസരം തേടുന്ന യുവതികളെ രാജ് കുന്ദ്രയും കൂട്ടാളികളും ചൂഷണം ചെയ്യുകയായിരുന്നെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. ശില്‍പ ഷെട്ടിയുള്‍പ്പെടെ 43 സാക്ഷികളാണു കേസിലുള്ളത്. ശില്‍പ ഷെട്ടിക്ക് കുന്ദ്രയുടെ പദ്ധതികളൊന്നും അറിവുണ്ടായിരുന്നില്ലെന്നും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. നീലചിത്രം നിര്‍മിച്ച് മൊബൈല്‍ ആപ്ലിക്കേഷനുകളായ ഹോട് ഷോട്, ബോളിഫെയിം എന്നിവയിലൂടെ വിതരണം ചെയ്‌തെന്നാണ് ഇവര്‍ക്കെതിരായ കേസ്.