സന്തോഷ് ട്രോഫി ഫൈനല്‍ കേരളത്തില്‍; കളമൊരുക്കാന്‍ മഞ്ചേരി !

തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഒരുവട്ടം കൂടി കേരളത്തിലെത്തുന്നു. ഒരു പതിറ്റാണ്ടിന് ശേഷമാണു സന്തോഷ് ട്രോഫി കേരളത്തിലെത്തുന്നത്. അടുത്തവര്‍ഷം ആദ്യമാണ് മത്സരങ്ങള്‍.

മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഫൈനല്‍. ആകെ 23 കളികളുണ്ടാകും. ഓരോ മേഖല തിരിച്ചുള്ള പ്രാഥമിക റൗണ്ട് കളികള്‍ നവംബറില്‍ ആരംഭിക്കും. 2013ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫിക്ക് ആതിഥേയത്വം വഹിച്ചത്. അന്ന് കൊച്ചിയില്‍ റണ്ണറപ്പായിരുന്നു കേരള ടീം.

മാത്രമല്ല, ഡിസംബറില്‍ രാജ്യാന്തര വനിതാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് കൊച്ചി വേദിയാകും. ഇന്ത്യ ഉള്‍പ്പെടെ നാല് ടീമുകള്‍ പങ്കാളികളാകും. ആകെ ഏഴ് കളികളുണ്ടാകും. ദേശീയ ജൂനിയര്‍, സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പുകളും കേരളത്തില്‍ നടത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ലോകകപ്പ് യോഗ്യതാ റൗണ്ടിന് ഒരുങ്ങുന്ന ഇന്ത്യന്‍ അണ്ടര്‍ 16 ടീമിന്റെ പരിശീലന ക്യാമ്പും സംസ്ഥാനത്ത് നടത്താന്‍ ആലോചനയുണ്ട്. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ദേശീയ വനിതാ സംഘത്തിന്റെ പരിശീലനത്തിനും കേരളം കളമൊരുക്കും. സംസ്ഥാനത്തെ ജൂനിയര്‍ ഫുട്‌ബോള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.