നാടകീയ നീക്കങ്ങൾ; പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺ സിംഗ് ചന്നിയെ തെരഞ്ഞടുത്തു

ന്യൂഡൽഹി: നാടകീയ നീക്കങ്ങൾക്കൊടുവിൽ പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺ സിംഗ് ചന്നിയെ തെരഞ്ഞടുത്തു. സുഖ്ജീന്തർ സിംഗ് രൺധാവയെ പ്രഖ്യാപിക്കുമെന്ന അറിയിപ്പ് മണിക്കൂറുകൾക്കകം മാറ്റിയാണ് ഹൈക്കമാൻഡ് പുതിയ പ്രഖ്യാപനം നടത്തിയത്. പഞ്ചാബ് മുഖ്യമന്ത്രിയായി രൺധാവയുടെ പേര് പ്രഖ്യാപിച്ച ഉടൻ സിദ്ദു പ്രതിഷേധിക്കുകയും ചന്നിയെ മുഖ്യമന്ത്രിയാക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

അതേസമയം ചന്നിയെ താൻ പിന്തുണയ്ക്കുന്നുവെന്നും എഐസിസി തീരുമാനം അംഗീകരിക്കുന്നതായും സുഖ്ജീന്തർ സിംഗ് രൺധാവെ വ്യക്തമാക്കി. താനല്ല ആരാണ് മുഖ്യമന്ത്രിയെന്ന് വൈകാതെ അറിയാമെന്നായിരുന്നു ആദ്യം രൺധാവെയുടെ പ്രതികരണം. നിലവിൽ പഞ്ചാബിന്റെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയാണ് ചന്നി. ചംകൗർ സാഹെബ് മണ്ഡലത്തിലെ എംഎൽഎയായ അദ്ദേഹം സംസ്ഥാനത്തെ മുഖ്യമന്ത്രിയാകുന്ന ആദ്യ ദളിത് നേതാവാണ്. 2015-16 കാലഘട്ടത്തിൽ അദ്ദേഹം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്.

പഞ്ചാബിൽ പുതിയതായി രണ്ട് ഉപമുഖ്യമന്ത്രിമാരെയും തിരഞ്ഞെടുക്കും. ജാതിസമവാക്യങ്ങൾ പാലിച്ചാകും ഈ പേരുകൾ തിരഞ്ഞെടുക്കുകയെന്നാണ് ലഭ്യമാകുന്ന സൂചനകൾ.