സൈലന്റ് വാലി കരടിൽ മാറ്റമില്ല; 148 ചതുരശ്ര കിലോമീറ്റർ ഇനി പരിസ്ഥിതി ലോല മേഖല

തിരുവനന്തപുരം: സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ സംരക്ഷിത മേഖലയിൽ കഴിഞ്ഞ വർഷം ഇറക്കിയ വിജ്ഞാപനത്തിന് വിദഗ്ധ സമിതി അംഗീകാരം നൽകി. 148 ചതുരശ്ര കിലോമീറ്റർ ഇനി പരിസ്ഥിതി ലോല(ഇഎസ്സെഡ്) മേഖലയാകും. കഴിഞ്ഞ വർഷം ഇറക്കിയ വിജ്ഞാപനം അതേപടിയാണ് വിദഗ്ധ സമിതി അംഗീകരിച്ചത്.

വന്യജീവി സങ്കേതത്തിനു ചുറ്റും പരമാവധി 9.8 കിലോമീറ്റർ വരെയാണ് പരിസ്ഥിതി ലോലമേഖലയുടെ വീതി. വിജ്ഞാപനം ആവാസ വ്യവസ്ഥയെയോ ജനങ്ങളുടെ കൃഷിഭൂമിയെയോ ബാധിക്കില്ലെന്നു മുൻപ് വ്യക്തമാക്കിയിരുന്നു.

സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ സംരക്ഷിത മേഖലയെ ചൊല്ലി ഏറെ ആശങ്കകൾ നിലനിന്നിരുന്നു. ഈ ആശങ്കകൾ പരിഹരിച്ചുവെന്ന് സംസ്ഥാന സർക്കാർ കേന്ദ്ര വനം വകുപ്പ് മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് കഴിഞ്ഞ ഒക്ടോബർ 27 ന് പുറത്തിറക്കിയ കരടു വിജ്ഞാപനത്തിന് വിദഗ്ധ സമിതി അംഗീകാരം നൽകിയത്. ഇനി അന്തിമ വിജ്ഞാപനം പുറത്തിറക്കുമെന്ന് അധികൃതർ വ്യക്തമാക്കി.