കോവിഡ് മൂന്നാം തരംഗം മുന്നില്‍ക്കണ്ട് സംസ്ഥാനം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ട് പുതിയ ഐസിയു, ആധുനിക സജ്ജീകരണങ്ങളോടെ 100 കിടക്കകള്‍ !

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം മുന്നില്‍ക്കണ്ട് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ രണ്ട് പുതിയ ഐസിയുകള്‍ കൂടി സജ്ജമാക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 100 ഐ.സി.യു. കിടക്കകളാണ് പുതിയതായി സജ്ജമാക്കിയിരിക്കുന്നത്.

ഈ ഐ.സി.യു.കള്‍ക്കായി ആദ്യഘട്ടത്തില്‍ 17 വെന്റിലേറ്ററുകളാണ് സ്ഥാപിക്കുന്നതെന്നും, അതില്‍ 9 വെന്റിലേറ്ററുകള്‍ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. ബാക്കിയുള്ള വെന്റിലേറ്ററുകള്‍ ഉടന്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതുകൂടാതെയും കൂടുതല്‍ വെന്റിലേറ്ററുകളും സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

5.5 കോടി രൂപ ചെലവഴിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 7, 8 വാര്‍ഡുകള്‍ നവീകരിച്ചാണ് അത്യാധുനിക ഐ.സി.യു. സംവിധാനം സജ്ജമാക്കിയത്. ഓരോ വാര്‍ഡിലും ഒരു ഐസിയുവും ഒരു ഹൈ ഡിപ്പന്റന്‍സി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്തു. ഓരോ കിടക്കയിലും കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനമുള്ള സെന്‍ട്രല്‍ സക്ഷനും ലഭ്യമാക്കിയിട്ടുണ്ട്. മാത്രമല്ല അടിയന്തര ഘട്ടത്തില്‍ വെന്റിലേറ്റര്‍ ഘടിപ്പിക്കാനുള്ള സംവിധാനവുമുണ്ട്.

എല്ലാ കിടക്കകളിലും മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍ സംവിധാനമുണ്ട്. ഇതിലൂടെ ഓരോ രോഗിയേയും 24 മണിക്കൂറും നിരീക്ഷിക്കാന്‍ സാധിക്കുന്നു. ഇതിനോടനുബന്ധിച്ച് സെന്‍ട്രലൈസ്ഡ് നഴ്‌സിംഗ് സ്റ്റേഷനും ഒരുക്കി. ഇവിടെയിരുന്ന് ഡോക്ടര്‍മാര്‍ക്ക് ഓരോ രോഗിയുടേയും മോണിറ്ററിന്റെ വിശദാംശങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്രീകൃത സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഐ.സി.യു.വിനോടനുബന്ധമായി മൈനര്‍ പ്രൊസീജിയര്‍ റും, സ്റ്റാഫ് റൂം എന്നിവയും സജ്ജമാക്കി. രോഗികളുടെ സമ്മര്‍ദം കുറയ്ക്കുന്നതിനായി മ്യൂസിക് സിസ്റ്റം, ടി.വി., അനൗണ്‍മെന്റ് സംവിധാനം എന്നിവയുമുണ്ട്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ഉപകരണങ്ങള്‍ സജ്ജമാക്കിയത്.

എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് രോഗികള്‍ കൂടിയാല്‍ അവരെക്കൂടി ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ഈ ഐ.സി.യു.കള്‍ സജ്ജമാക്കിയിരിക്കുന്നത്. ഐ.സി.യു.കളുടെ ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.