കൊഹ്ലിക്ക് ചെക്ക് വച്ച് ബിസിസിഐ; അനില്‍ കുംബ്ലെ വീണ്ടും ഇന്ത്യയുടെ മുഖ്യപരിശീലകനായേക്കും !

മുംബൈ: രവി ശാസ്ത്രി കളമൊഴിയുന്നതോടെ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ലെഗ് സ്പിന്നറുമായ അനില്‍ കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായേക്കും. കുംബ്ലെയെ വീണ്ടും പരിശീലക സ്ഥാനത്ത് എത്തിക്കാന്‍ ബിസിസിഐ നീക്കം തുടങ്ങി. വിവിഎസ് ലക്ഷ്മണനും ബി.സി.സി.ഐയുടെ പരിഗണനയിലുണ്ട്.

മുമ്പ് ഇന്ത്യയെ പരിശീലിപ്പിച്ച് പരിചയമുള്ള അനില്‍ കുംബ്ലയോടും ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സിന്റെ മെന്ററായ വിവിഎസ് ലക്ഷ്മണിനോടും പരിശീലകസ്ഥാനത്തേക്ക് അപേക്ഷ നല്‍കണമെന്ന് ബോര്‍ഡ് പ്രസിഡന്റ് സൗരവ് ഗാംഗുലി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ഹെഡ്മാസ്റ്ററെപ്പോലെ ടീമിനെ അച്ചടക്കത്തോടെ മുന്നോട്ടുനയിച്ച അനില്‍ കുംബ്ലെ വീണ്ടും എത്തുന്നതാണ് നല്ലതെന്നാണ് ബിസിസിഐയില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായം.

കുംബ്ലെ 2016-17 കാലഘട്ടത്തില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്നു. കോഹ്ലിയുമായുണ്ടായ ഗുരുതരമായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് കുംബ്ലെ അന്ന് സ്ഥാനമായൊഴിഞ്ഞത്. നിലവില്‍ ഐപിഎല്‍ ടീമായ പഞ്ചാബ് കിങ്‌സിന്റെ പരിശീലകനും ഡയറക്ടറുമായാണ് കുംബ്ലെ പ്രവര്‍ത്തിക്കുന്നത്.

ബിസിസിഐ ഭരണഘടന പ്രകാരം ഒരു വ്യക്തിക്ക് ഒരേസമയം രണ്ടു പദവികള്‍ വഹിക്കാന്‍ കഴിയില്ല, അതുകൊണ്ട് തന്നെ കുംബ്ലെ ഇന്ത്യന്‍ ടീം പരിശീലകനാവുകയാണെങ്കില്‍ പഞ്ചാബ് കിങ്‌സില്‍ നിന്നും സ്ഥാനമൊഴിയേണ്ടി വരും.