പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സിദ്ദുവിന്റെ സുഹൃത്ത്; ഗുരുതര ആരോപണങ്ങളുമായി അമരീന്ദർ സിംഗ്

അമൃത്സർ: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ പിസിസി അദ്ധ്യക്ഷൻ സിദ്ദുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. സിദ്ദു മുഖ്യമന്ത്രിയാകുന്നത് തനിക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നവജ്യോത് സിങ് സിദ്ദു പഞ്ചാബ് മുഖ്യമന്ത്രി പദത്തിലേക്ക് വരുന്നത് രാജ്യത്തിന്റെ നന്മയുടെ പേരിൽ താൻ എതിർക്കുമെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി.

പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സിദ്ദുവിന്റെ സുഹൃത്താണെന്നും പാക് സൈനിക തലവൻ ജെൻ ഖാമർ ജാവേദ് ബജ്വയുമായി സിദ്ദുവിന് ബന്ധങ്ങളുണ്ടെന്നും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് അമരീന്ദർ സിംഗ് ഉന്നയിച്ചിരിക്കുന്നത്. സിദ്ദു പഞ്ചാബ് മുഖ്യമന്ത്രിയാകുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് അദ്ദേഹം പറയുന്നത്.

നവജ്യോത് സിങ് സിദ്ദു ഒരു കഴിവില്ലാത്ത മനുഷ്യനാണ്. തന്റെ സർക്കാരിലെ ഒരു വലിയ ദുരന്തമായിരുന്നു സിദ്ദു. താൻ അദ്ദേഹത്തിന് നൽകിയ ഒരു മന്ത്രാലയത്തിന്റെ ചുമതല പോലും നന്നായി കൈകാര്യം ചെയ്യാൻ സിദ്ദുവിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് അമരീന്ദർ സിംഗ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. അപമാനിക്കപ്പെട്ടതിനാൽ രാജിവെക്കാൻ പോവുകയാണെന്ന് സോണിയാ ഗാന്ധിയോട് നേരിട്ട് ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് അമരീന്ദർ സിംഗ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. കോൺഗ്രസിൽ തുടരുമോ എന്ന ചോദ്യത്തിന് തനിക്ക് ഇപ്പോൾ അതിന് വ്യക്തമായ ഉത്തരം നൽകാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു.