വനിതാ കാര്യ മന്ത്രാലയത്തിലും സ്ത്രീകള്‍ക്ക് പ്രവേശനമില്ല, ജീവനക്കാരെയും പടിക്ക് പുറത്താക്കി താലിബാന്‍ !

കാബൂള്‍: വനിതാ കാര്യ മന്ത്രാലയത്തിലെത്തിയ സ്ത്രീ ജീവനക്കാരെ വിലക്കി താലിബാന്‍. മന്ത്രാലത്തില്‍ പ്രവേശിക്കാന്‍ പുരുഷന്മാര്‍ക്ക് മാത്രമാണ് അനുമതിയുളളതെന്നും, ജീവനക്കാരായിരുന്നാല്‍ പോലും സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്നും താലിബാന്‍ അറിയിച്ചു. താലിബാന്റെ നീക്കത്തിനെതിരെ പ്രതിഷേധിക്കാന്‍ വനിതകള്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

സ്ത്രീകളുടെ ജോലി പ്രസവിക്കല്‍ മാത്രമാണെന്നും, ബന്ധുക്കളായ പുരുഷന്മാരുടെ കൂടെയല്ലാതെ പുറത്തിറങ്ങി പോലും നടക്കരുതെന്നും അഫ്ഗാനില്‍ അധികാരം പിടിച്ചപ്പോള്‍ തന്നെ താലിബാന്‍ വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ ചെയ്തിരുന്ന ജോലികള്‍ അവരുടെ ബന്ധുക്കളായ പുരുഷന്മാര്‍ക്ക് നല്‍കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ഇസ്ലാമതം സ്ത്രീകള്‍ക്ക് അനുവദിക്കുന്ന എല്ലാ സ്വാതന്ത്ര്യവും നല്‍കുമെന്നാണ് അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തപ്പോള്‍ താലിബാന്‍ വ്യക്തമാക്കിയത്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങളാണ് സ്ത്രീകള്‍ക്കായി താലിബാന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഫ്ഗാന്‍ മന്ത്രിസഭയില്‍ ഒരു വനിതാ നേതാവിനെപ്പോലും ഉള്‍പ്പെടുത്തിയതുമില്ല.

അവകാശങ്ങള്‍ ഹനിക്കുന്നതിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച സ്ത്രീകളെ താലിബാനികള്‍ ക്രൂരമായാണ് വേട്ടയാടിയത്. ഒപ്പം സ്ത്രീകള്‍ പ്രതിഷേധിക്കുന്നതും തെരുവിലിറങ്ങുന്നതും വിലക്കുകയും ചെയ്തു. ബുര്‍ഖ ധരിക്കാത്തതിന്റെ പേരില്‍ ഇപ്പോഴും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുമുണ്ട്. ഇക്കാരണം പറഞ്ഞ് നിരവധി സ്ത്രീകളെയാണ് അവര്‍ വെടിവച്ചുകൊന്നത്.