ചൈനയെ കൂട്ടുപിടിച്ച് പാകിസ്ഥാന്‍ നിഴല്‍ യുദ്ധത്തിനൊരുങ്ങുന്നു, താലിബാനേയും കരുതിയിരിക്കണം; റോക്കറ്റ് ഫോഴ്‌സ് സജ്ജമാക്കി ഇന്ത്യ !

ന്യൂഡല്‍ഹി: റോക്കറ്റ് ഫോഴ്‌സ് എന്ന പുതിയ സൈനിക സംവിധാനം രൂപീകരിക്കാനൊരുങ്ങി ഇന്ത്യ. വിവിധ തരം മിസൈലുകള്‍ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന റോക്കറ്റ് ഫോഴ്സിന്റെ പ്രഖ്യാപനം സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്താണ് നടത്തിയത്.

അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഭീഷണി നേരിടാന്‍ സംയോജിത യുദ്ധ തന്ത്രമാണ് ആവശ്യമെന്ന് വിപിന്‍ റാവത്ത് പറഞ്ഞു. സായുധസേനകളും പോലീസ് സേനയും തമ്മില്‍ കൂടുതല്‍ ഏകോപനം വേണം. ജനങ്ങളും സൈന്യവും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനവും വേണം. ഏകീകൃത തിയേറ്റര്‍ കമാന്‍ഡുകള്‍, ബഹിരാകാശം, സൈബര്‍ സ്‌പേസ്, പ്രത്യേക പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ കഴിവുകള്‍ ശക്തമാക്കുന്നതിലൂടെ സംയോജിത യുദ്ധയന്ത്രം രൂപീകരിക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. റോക്കറ്റ് ഫോഴ്സ് അടക്കമുള്ളവ ഈ നീക്കത്തിന്റെ ഭാഗമാണ്, ബിപിന്‍ റാവത്ത് വ്യക്തമാക്കി. ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ക്ലാഷ് ഓഫ് സിവിലൈസേഷന്‍സ് എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഫ്ഗാനിസ്ഥാനില്‍ സ്വാധീനമുണ്ടാക്കാനാണ് ചൈന ശ്രമിക്കുന്നത്. ചൈനീസ്, ഇസ്ലാമിക നാഗരികതകള്‍ തമ്മിലുള്ള കൂട്ടുകെട്ടിനെ കരുതിയിരിക്കണം. താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനില്‍ ഇനി എന്തൊക്കെ സംഭവിക്കുമെന്ന് അറിയാന്‍ കാത്തിരിക്കേണ്ടതുണ്ട്. ഇന്ത്യക്കെതിരായ നിഴല്‍ യുദ്ധം ശക്തമാക്കാന്‍ പാകിസ്ഥാന്‍ ആവുന്നതും ശ്രമിക്കുന്നുണ്ട്. ജമ്മു-കശ്മീരില്‍ അവര്‍ ആ നീക്കം തുടരുന്നു. പഞ്ചാബില്‍ ഒരിക്കല്‍ക്കൂടി ശ്രമം നടത്തുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് അത് വ്യാപിപ്പിക്കാനും ശ്രമിക്കുന്നു. നേരിട്ട് എതിര്‍ക്കാന്‍ കഴിയാത്ത പാകിസ്ഥാനെപ്പോലൊരു എതിരാളി എപ്പോഴും നിഴല്‍ യുദ്ധത്തിനേ ശ്രമിക്കൂ. മറ്റൊരര്‍ഥത്തില്‍ ചൈന ഇന്ത്യക്കെതിരെ നടത്തുന്ന നിഴല്‍ യുദ്ധത്തിന്റെ ഉപകരണമാണ് പാകിസ്ഥാന്‍ എന്നും പറയാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരിട്ടോ അല്ലാതെയോ ഉള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പുതിയ തന്ത്രങ്ങള്‍ ആവശ്യമാണ്. റോക്കറ്റ് ഫോഴ്സ് അതിന്റെ ഭാഗമാണ്, ഇന്ത്യയും സാങ്കേതികവിദ്യയെ, യുദ്ധത്തിന്റെ വളരെ പ്രധാനപ്പെട്ട മുഖമായി പരിഗണിക്കണം. ഒരു എതിരാളി നമ്മുടെ തന്ത്രപ്രധാന ശൃംഖലകളെയും ഊര്‍ജം, ബാങ്കിങ്, ഗതാഗതം, ആശയ വിനിമയ ശൃംഖലകളെയും തകര്‍ക്കാന്‍ ശ്രമിക്കും. ഭാവി യുദ്ധങ്ങള്‍ മുന്‍കാല യുദ്ധങ്ങള്‍ പോലെ ആയിരിക്കില്ലെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.