കോവിഡ് വൈറസ് വ്യാപനം; ശ്രീലങ്കയും മാലിദ്വീപും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

കൊളംബോ: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി ശ്രീലങ്കയും മാലിദ്വീപും. കൂടുതലായും വിനോദസഞ്ചാരത്തെ ആശ്രയിക്കുന്ന ശ്രീലങ്കയിലും മാലിദ്വീപിലും സഞ്ചാരികൾ എത്താതായതോടെ വരുമാനത്തിൽ വലിയ രീതിയിൽ ഇടിവുണ്ടായിരിക്കുകയാണ്. മൊത്തം ഉത്പാദനം ഇടിഞ്ഞതിനാൽ സമ്പദ്വ്യവസ്ഥയിൽ വലിയ തകർച്ച ഉണ്ടായി. ഇരുരാജ്യങ്ങളുടെയും മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 100 ശതമാനത്തിൽ കൂടുതൽ ആകും ഈ വർഷം കടം എന്നാണ് റിപ്പോർട്ടുകൾ.

വെറും അഞ്ചു ലക്ഷം മാത്രം ജനസംഖ്യയുള്ള മാലിദ്വീപിനെ കോവിഡ് വൈറസിന്റെ ഡെൽറ്റ വേരിയന്റ് വളരെ രൂക്ഷമായാണ് ബാധിച്ചത്. മെയ് മാസം വൈറസ് ഒരു ദിവസം കൊണ്ട് ആയിരത്തിൽ മൂന്ന് പേരിലേക്ക് വീതമാണ് എത്തിയത് . പിന്നീട് രോഗ വ്യാപനം വർധിച്ചു. പിന്നീട് രോഗവ്യാപനത്തിൽ കുറവ് വന്നതോടെ ടൂറിസം മേഖലയിൽ മാലിദ്വീപ് ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇതോടെ സന്ദർശകരുടെ എണ്ണം ഉയരാൻ തുടങ്ങി. 2019 ആഗസ്റ്റിലെ സന്ദർശകരുടെ എണ്ണത്തിനൊപ്പം തന്നെ സന്ദർശകർ എത്തുന്നത് രാജ്യത്തിന് പുതിയ പ്രതീക്ഷകൾ നൽകുന്നുണ്ട്.

എന്നാൽ ശ്രീലങ്കയുടെ സ്ഥിതി വളരെ മോശമാണ്. കോവിഡ് വ്യാപനത്തിന് അയവ് വന്നതോടെ ശ്രീലങ്കയിൽ ഇപ്പോൾ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭക്ഷ്യോൽപ്പന്നങ്ങൾക്കായി ഇറക്കുമതിയെ കൂടുതൽ ആശ്രയിക്കുന്ന ശ്രീലങ്കക്ക് ഇറക്കുമതിക്കുള്ള വിദേശ നാണ്യ ശേഖരം പോലും ഇല്ലെന്നാണ് വിവരം. മൊത്തം ആഭ്യന്തര ഉത്പാദനത്തേക്കാൾ 107.9 ശതമാനമാണ് രാജ്യത്തിന്റെ പൊതുകടം. ശ്രീലങ്കൻ രൂപയുടെ വിനിമയ മൂല്യവും കുത്തനെ ഇടിയുന്നുണ്ട്. കോവിഡ് പ്രതിസന്ധി തുടങ്ങിയത് മുതൽ ഒൻപത് ശതമാനത്തോളമാണ് രൂപയുടെ മൂല്യത്തിലെ ഇടിവ്. ശ്രീലങ്കൻ രൂപയുടെ മൂല്യം ഇടിഞ്ഞതിനാൽ ടൂറിസം ഇളവുകൾ പ്രയോജനപ്പെടുത്തി ടൂറിസ്റ്റുകൾ എത്തിയാലും കാര്യമായ നേട്ടമില്ല. ഇറക്കുമതി ചെയ്ത അരി, പഞ്ചസാര, പാൽ, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവയുടെ കടുത്ത ക്ഷാമം നേരിടുകയാണ് ശ്രീലങ്ക. ആഗസ്റ്റ് 31 മുതലാണ് രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.