തിരുവനന്തപുരം: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിൽ ഭൂരഹിതരായ മുഴുവൻ പേർക്കും ഭൂമിയും വീടും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറുദിന കർമപരിപാടിയുടെ ഭാഗമായി 13500 പട്ടയങ്ങൾ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഓൺലൈനിലൂടെയായിരുന്നു ഉദ്ഘാടനം. സംസ്ഥാനത്തെ മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും വീട് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചു വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് വീട് നൽകുമെന്ന് ഉറപ്പ് നൽകിയതാണ്. ലൈഫ് ഉൾപ്പെടെ വിവിധ പദ്ധതികളിലൂടെ ഇതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്ന് അദ്ദേഹം വിശദമാക്കി.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്നതാണ് സർക്കാർ നയം. ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. ലാന്റ് ബോർഡ് വ്യവഹാരങ്ങളിൽ ഉൾപ്പെട്ട കേസുകൾ തീർപ്പാക്കാൻ പ്രത്യേക കർമപദ്ധതി തയ്യാറാക്കും. മിച്ചഭൂമിയും അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നതും കണ്ടെത്തി നടപടി സ്വീകരിക്കും. ഭൂരഹിതർക്ക് ഭൂമി കൈമാറുന്നതിനായി പ്രത്യേകം ലാൻഡ് ബാങ്ക് തയ്യാറാക്കും. ഇതിനായി ഡിജിറ്റൽ സർവേ നടത്തും. കേരളത്തിലെ ഭൂമിയാകെ ഡിജിറ്റൽ സർവേ നടത്തി അളന്ന് തിട്ടപ്പെടുത്തുന്നതിന് ഒന്നാം ഗഡുവായി 339 കോടി റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ അനുവദിച്ചിട്ടുണ്ട്. നാലു വർഷം കൊണ്ട് ഇത് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിലൂടെ നല്ല് പങ്ക് ഭൂമിയും സർക്കാരിലേക്ക് വന്നുചേരും. കൈയേറ്റക്കാരേയും കുടിയേറ്റക്കാരേയും സർക്കാർ ഒരേ കണ്ണിലല്ല കാണുന്നത്. മണ്ണിൽ പണിയെടുക്കുന്നവന്റെ വേദന മനസിലാക്കി ആശ്വാസം പകരാൻ ശ്രമിക്കുന്ന സർക്കാരാണിത്. അർഹമായ ആനുകൂല്യം വിവിധ ജനവിഭാഗങ്ങൾക്ക് ഉറപ്പ് വരുത്തുന്നത് നവകേരളത്തിന്റെ മുഖമുദ്രയായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സാങ്കേതികത്വത്തിലും നിയമക്കുരുക്കിലും പെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ട വലിയൊരു വിഭാഗം നാട്ടിലുണ്ട്. ഇതിൽ ഒന്നേമുക്കാൽ ലക്ഷം കുടുംബങ്ങൾക്ക് 2016-2021 കാലയളവിൽ സർക്കാർ പട്ടയം നൽകി. കേരളത്തിലെ സർവകാല റെക്കോഡാണിത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും കഴിയാത്ത വിധത്തിൽ ഇവിടെ ഭൂപരിഷ്‌ക്കരണം നടത്തി മാതൃകകാട്ടാനായി. കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളെ, അന്തസോടെ നിവർന്നു നിൽക്കാൻ, ഭൂമിയുടെ മേൽ ലഭിച്ച അവകാശം പ്രാപ്തമാക്കി. ഇവരെ ഭൂമിയുടെ ഉടമ ആക്കിയെന്നത് മാത്രമല്ല, ആത്മാഭിമാനം വലിയ തോതിൽ ഉയർത്താനും ഭൂപരിഷ്‌കരണത്തിലൂടെ സാധിച്ചു. ഈ ജനവിഭാഗത്തിന്റെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിനും ഇത് അടിത്തറ പാകിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

