കൊവാക്സിന് ഈയാഴ്ച ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്

vaccine

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കോവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് ഈയാഴ്ച ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് ഇക്കാര്യം അറിയിച്ചത്. ഭാരത് ബയോടെക്കാണ് കൊവാക്സിൻ നിർമ്മിച്ചത്.

മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന്റെ വിവരങ്ങൾ ഭാരത് ബയോടെക്ക് കേന്ദ്രസർക്കാരിന്റെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷ(സി.ഡി.എസ്.സി.ഒ.)ന്റെ സബ്ജക്ട് എക്സ്പേർട്ട് കമ്മിറ്റി(എസ്.ഇ.സി.)ക്ക് സമർപ്പിച്ചിരുന്നു.

ഈയാഴ്ചയ്ക്കുള്ളിൽ ലോകാരോഗ്യ സംഘടനയുടെ എമർജെൻസി യൂസ് ലിസ്റ്റിങ്(ഇ.യു.എൽ.) കൊവാക്സിന് ലഭിക്കുമെന്നാണ് വിവരം. വാക്സിന് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതോടെ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ ബുദ്ധിമുട്ട് കുറയുമെന്ന് കോവിഡ് വർക്കിങ് ഗ്രൂപ്പ് ചെയർമാൻ എൻ.കെ. അറോറ അറിയിച്ചു.

കൊവാക്സിന് എമർജെൻസി യൂസ് ലിസ്റ്റിങ് ലഭിക്കാൻ ആവശ്യമായ മുഴുവൻ രേഖകളും ജൂലൈ ഒൻപതിനു തന്നെ സമർപ്പിച്ചതായി ഭാരത് ബയോടെക്കിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. കൃഷ്ണ എല്ല ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. സമർപ്പിച്ച രേഖകളുടെ പരിശോധനാ നടപടികൾ ആരംഭിച്ചതായും ഉടൻതന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.