വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുവാൻ ബിജെപി ശ്രമം നടത്തുന്നു; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്ത് വർഗ്ഗീയത ആളി കത്തിക്കുവാൻ ബി.ജെ.പി പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുൻപ് എങ്ങും ഇല്ലാത്ത നിലയിൽ ഇന്ന് രാജ്യത്തും സംസ്ഥാനത്തും വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുവാൻ ബി.ജെ.പി ശ്രമം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തിലും ഏത് സംഭവം നടന്നാലും അതിൽ വർഗ്ഗീയത ആളിക്കത്തിക്കാൻ ആണ് ബി.ജെ.പി ശ്രമിക്കുന്നത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയെ ചൊല്ലി കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ നോക്കുകയാണ് ബി.ജെ.പി. നമുക്ക് ആവശ്യം മത വിശ്വാസികൾ തമ്മിലുള്ള അനുരഞ്ജനവും, യോജിപ്പും പരസ്പര വിശ്വാസത്തോടുകൂടി ഉള്ള പ്രവർത്തനങ്ങളും ആണ്. കേരളം മതനിരപേക്ഷതയിൽ ഉറച്ചു നിൽക്കുന്ന ഒരു സംസ്ഥാനമാണ്. നമ്മുടെ സംസ്ഥാനത്ത് ബി.ജെ.പി നമ്മളെ തമ്മിലടിപ്പിക്കാനുള്ള കാരണങ്ങൾ കണ്ടെത്തുവാൻ ബോധപൂർവം ശ്രമിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗോവ ഗവർണർ ശ്രീധരൻ പിള്ളയുടെ പ്രസ്താവന ഗവർണറുടെ കസേരയ്ക്ക് ഒരിക്കലും യോജിച്ചതല്ല. മതേതരത്വത്തിന് പേരുകേട്ട നമ്മുടെ കേരളത്തിൽ സമാധാന അന്തരീക്ഷം കളങ്കപ്പെടുത്താൻ നോക്കുന്ന ബി.ജെ.പി യെ നാം ഒരുമിച്ച് നിന്ന് നേരിടണം. ബി.ജെ.പിയുടെയും ആർ.എസ്.എസ്‌ന്റെയും ഈ നീക്കത്തിനെതിരെ ജനങ്ങൾ ജാഗരൂരായിരിക്കണം. ഗോൾവാൾക്കറുടെ ചരിത്രം പഠിപ്പിക്കാൻ താല്പര്യം എടുക്കുന്ന പിണറായി വിജയന്റെ വൈസ് ചാൻസലർ ആണ് ഇന്ന് കേരളത്തിൽ ഉള്ളത്. മഹാത്മാ ഗാന്ധിയെയും ജവഹർലാൽ നെഹ്‌റുവിനെയും മാറ്റിനിർത്തി ഗോൾവാൽക്കരെ പഠിപ്പിക്കണം എന്ന് പറയുന്ന വൈസ് ചാൻസലറും അക്കാദമിക് സമിതികളും ആരുടെ താൽപര്യങ്ങളാണ് സംരക്ഷിക്കാൻ ആണ് നോക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

നെഹ്‌റുവിന്റെയും ഗാന്ധിയുടെയും സ്മരണകളെ പോലും ഭയക്കുന്ന ഒരു സർക്കാർ ആണ് ഇന്ന് കേന്ദ്രം ഭരിക്കുന്നത്. ചരിത്ര താളുകളിൽ നിന്നും നെഹ്‌റുവിനെയും ഗാന്ധിയെയും തുടച്ചു മാറ്റുവാനുള്ള പ്രയത്‌നങ്ങളാണ് ബി.ജെ.പി ചെയ്യുന്നത്. ഇതേ നയമാണ് കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലർ സ്വീകരിച്ചത്. രാജ്യമെങ്ങും കാണുന്ന ഈ പ്രവണത കേരള സർക്കാരും കണ്ണൂർ യൂണിവേഴ്‌സിറ്റിയും എന്തിനാണ് നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ നാട്ടിൽ മതേതരത്വം നിലനിർത്തുവാനുള്ള ഉത്തരവാദിത്വവും കോൺഗ്രസ് പാർട്ടിക്ക് ഉണ്ട്. ഈ വർഗ്ഗീയത നീക്കങ്ങൾക്കെതിരെ ഒരു മതേതര പാർട്ടി എന്ന നിലയ്ക്ക് നാം ഒറ്റക്കെട്ടായി അണിനിരക്കേണ്ട ഒരു സന്ദർഭം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.