പോങ്യാങ്: ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ. 1500 കിലോ മീറ്റർ ദൂരപരിധി വരെ മിസൈലുകൾ സഞ്ചരിച്ചുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സ്ഥിരീകരണം. ഇക്കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലാണ് പരീക്ഷണം നടന്നതെന്നാണ് കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. പരീക്ഷണത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉത്തര കൊറിയൻ മാദ്ധ്യമമായ റൊഡോങ് സിൻമൺ പ്രസിദ്ധീകരിച്ചു.
അതേസമയം ഉത്തര കൊറിയ നടത്തിയ മിസൈൽ പരീക്ഷണം അയൽരാജ്യങ്ങൾക്ക് ഭീഷണിയാണെന്ന് അമേരിക്ക പ്രതികരിച്ചു. അയൽരാജ്യങ്ങൾക്ക് ഭീഷണി വർധിക്കുന്ന തരത്തിൽ ഉത്തര കൊറിയ അവരുടെ സൈനിക ശക്തി വർധിപ്പിക്കുന്നതിന്റെ തെളിവാണ് മിസൈൽ പരീക്ഷണമെന്ന് അമേരിക്കയുടെ ഇൻഡോ പസഫിക് കമാൻഡ് മേധാവി വ്യക്തമാക്കി. ഇപ്പോൾ പരീക്ഷിച്ചിരിക്കുന്ന മിസൈൽ പോലുള്ള ആയുധങ്ങൾ അന്താരാഷ്ട്ര സമൂഹത്തിനുയർത്തുന്ന ഭീഷണി വലുതാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. എന്നാൽ ന്യൂക്ലിയർ, ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയാകുന്ന ഒന്നും ചെയ്തിട്ടില്ലെന്നാണ് ഉത്തര കൊറിയയുടെ വാദം.

