ട്രെയിനിൽ വൻ കവർച്ച; 10 പവൻ സ്വർണവും മൊബൈൽ ഫോണുകളും പണവും കവർന്നെടുത്തു

തിരുവനന്തപുരം: ട്രെയിനിൽ വൻ കവർച്ച. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ട്രെയിനിലാണ് കവർച്ച നടന്നത്. പണവും സ്വർണ്ണവും മൊബൈലും ഉൾപ്പെടെയുള്ള വസ്തുക്കളാണ് കവർച്ച ചെയ്യപ്പെട്ടത്. നിസാമുദീൻ-തിരുവനന്തപുരം എക്‌സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന കൗസല്യ, വിജയലക്ഷ്മി, മകൾ ഐശ്വര്യ എന്നിവരാണ് കവർച്ചക്കിരയായത്. തമിഴ്‌നാട് സ്വദേശികളാണ് ഇവർ.

വിജയലക്ഷ്മിയുടെ പക്കൽ ഉണ്ടായിരുന്ന 10 പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളും പണവുമാണ് കവർച്ച ചെയ്യപ്പെട്ടത്. ട്രെയിൻ ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയപ്പോഴാണ് മൂന്നു സ്ത്രീകളെ അബോധാവസ്ഥയിൽ റെയിൽവേ ജീവനക്കാർ കണ്ടെത്തിയത്. തുടർന്ന് ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില മെച്ചപ്പെട്ടതിന് ശേഷം മാത്രമെ വിശദമായ മൊഴി രേഖപ്പെടുത്താൻ കഴിയൂവെന്ന് പോലീസ് അറിയിച്ചു.

മയക്കുമരുന്ന് ചേർത്ത ഭക്ഷണം നൽകിയോ സ്‌പ്രേ ഉപയോഗിച്ചോ സ്ത്രീകളെ ബോധരഹിതരാക്കിയതിന് ശേഷമാണ് കവർച്ച നടന്നിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. പുറത്തു നിന്ന ഭക്ഷണം വാങ്ങി കഴിച്ചിരുന്നുവെന്ന് ഇവർ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.