പഴയ പ്രതാപകാലം അയവിറക്കുന്ന ജന്മിയെപ്പോലെയാണ് കോൺഗ്രസ്; നേതാക്കൾ യാഥാർത്ഥ്യം അംഗീകരിക്കുന്നില്ലെന്ന് ശരദ് പവാർ

മുംബൈ: കോൺഗ്രസ് നേതാക്കളെ കുറ്റപ്പെടുത്തി എൻസിപി നേതാവ് ശരദ് പവാർ. പഴയ പ്രതാപകാലം അയവിറക്കുന്ന ജന്മിയെപ്പോലെയാണ് കോൺഗ്രസെന്ന് അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് കശ്മീർ മുതൽ കന്യാകുമാരി വരെ ഭരിച്ചിരുന്ന പാർട്ടിയായിരുന്നു കോൺഗ്രസെന്നും എന്നാൽ ഇന്ന് അതല്ല സ്ഥിതിയെന്നും ശരദ് പവാർ വ്യക്തമാക്കി.

കോൺഗ്രസ് നേതാക്കൾ ഈ യാഥാർത്ഥ്യം അംഗീകരിക്കുന്നില്ല. ഒരു മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഉത്തർപ്രദേശിലെ ഒരു ജമീന്ദാരെപ്പറ്റി ഞാൻ ഒരു കഥ പറഞ്ഞിരുന്നു. ഒരുപാട് ഭൂമിയും വലിയ വീടുമൊക്കെയുള്ള ഒരു ജന്മിയുണ്ടായിരുന്നു അയാൾ. പക്ഷെ ഭൂപരിധി നിയമം വന്നപ്പോൾ അയാളുടെ ഭൂമി വെറും 15-20 ഏക്കറായി ചുരുങ്ങി. പക്ഷേ അയാൾ അത് അംഗീകരിക്കില്ല. ദിവസവും രാവിലെ എഴുന്നേറ്റ് ഇക്കാണുന്ന ഭൂമി എല്ലാം എനിക്ക് സ്വന്തമാണെന്നാണ് അയാൾ പറയുന്നത്. ഇതാണ് കോൺഗ്രസിന്റെ മാനസികനിലയെന്ന് ശരദ് പവാർ ചൂണ്ടിക്കാട്ടി. സ്വന്തം വീട്ടിലെ അറ്റകുറ്റപ്പണികൾ പോലും നടത്താൻ സാധിക്കാത്ത സ്ഥിതിയിലാണ് അയാൾ എന്നും ശരദ് പവാർ വിശദമാക്കി.

ഒരു കാലത്ത് കോൺഗ്രസ് കരുത്തുള്ളവരായിരുന്നു. ഇന്നത്തെപ്പോലെ 40-45 എംപിമാരല്ല, അന്ന് 140 എംപിമാരുണ്ടായിരുന്നു. നമ്മൾ ഇപ്പോഴും ഈ പഴയ കോൺഗ്രസിനെയാണ് കാണുന്നത്. ഇന്നത്തെ കോൺഗ്രസ് അതിന്റെ അടുത്തെവിടെയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.