ലോകത്തെ നടുക്കിയ സെപ്റ്റംബര്‍ 11 . . ഭീകരതയുടെ വിരൂപതയ്ക്ക് രണ്ടു പതിറ്റാണ്ട് !

വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനതയുടെ തീരാനഷ്ടത്തിന് 20 വയസ്. ലോകത്തെ ഞെട്ടിച്ച സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ ഓര്‍മ്മദിനം ഒരിക്കല്‍ കൂടി കടന്നു പോകുന്നു. രാജ്യത്തിന്റെ സാമ്പത്തിക ശക്തിയെ തകര്‍ക്കാനുള്ള ശ്രമത്തില്‍ നഷ്ടപ്പെട്ടത് മൂവായിരത്തോളം വരുന്ന സാധാരണക്കാരുടെ ജീവിതങ്ങളാണ്.

പ്രപഞ്ചത്തിലെ ഓരോ ചലനവും അറിയുന്നുവെന്ന് അഭിമാനിച്ചിരുന്ന അമേരിക്കയുടെ വേള്‍ഡ് ട്രേഡ് സെന്ററില്‍ അല്‍ ഖ്വയ്ദ ഭീകരര്‍ വിമാനം ഇടിച്ചുകയറ്റിയത് ലോകം ഞെട്ടലോടെയാണ് കേട്ടത്. ആക്രമണത്തില്‍ അല്‍ ഖ്വയ്ദ ഭീകരരടക്കം 2,996 പേരാണ് കൊല്ലപ്പെട്ടത്.

2001 സെപ്റ്റംബര്‍ 11 ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 8.46നായിരുന്നു വേള്‍ഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറിലേയ്ക്ക് വിമാനം ഇടിച്ചുകയറ്റിയത്. മിനിറ്റുകള്‍ക്കകം 110 നിലകളാണ് നിലംപൊത്തിയത്. 17 മിനിറ്റിന് ശേഷം 9.03ന് രണ്ടാമതൊരു വിമാനം തെക്കേ ടവറിലും ഇടിച്ചിറക്കി. 9.37ന് മൂന്നാമത്തെ വിമാനം വാഷിങ്ടന്‍ ഡിസിയിലെ വിര്‍ജീനിയയിലുള്ള പെന്റഗണ്‍ ആസ്ഥാന മന്ദിരത്തില്‍ ഇടിച്ചുകയറ്റിയപ്പോള്‍, നാലാമതൊരു വിമാനം 10.03ന് പെന്‍സില്‍വാനിയ സംസ്ഥാനത്തെ സോമര്‍സെറ്റ് കൗണ്ടിയിലുള്ള ഷാങ്ക്സ്വില്ലെ എന്ന സ്ഥലത്തെ പാടത്ത് തകര്‍ന്നുവീണു. വാഷിംഗ്ടണ്‍ ഡി.സിയെ ലക്ഷ്യമിട്ട് പറന്ന വിമാനത്തിന് ലക്ഷ്യം കൈവരിക്കാനായില്ല.

അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ പതിനൊന്നാം നമ്പര്‍ വിമാനം, യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ 175-ാം നമ്പര്‍ വിമാനം, അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ 77-ാം നമ്പര്‍ വിമാനം, യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ 93-ാം നമ്പര്‍ വിമാനം എന്നിങ്ങനെ റാഞ്ചിയെടുത്ത യാത്രാവിമാനങ്ങളാണ് ആക്രമണങ്ങള്‍ക്കായി ഭീകരര്‍ ഉപയോഗിച്ചത്.

പിന്നീട്, ആക്രമണങ്ങളുടെ സൂത്രധാനരായ അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ യു.എസ് സൈന്യം അഫ്ഗാനിസ്താനില്‍ അധിനിവേശം നടത്തി. അല്‍ ഖ്വയ്ദയ്ക്കും ലാദനും സംരക്ഷണം നല്‍കിയിരുന്ന താലിബാന്‍ ഭരണകൂടത്തെ അധികാരത്തില്‍ നിന്ന് പടിയടച്ച് പിണ്ഡം വെച്ച് അമേരിക്ക ജനാധിപത്യ ഭരണം സ്ഥാപിച്ചു.

ഇതിനിടെ പാക്കിസ്ഥാനിലേക്ക് കടന്ന അല്‍ ഖ്വയ്ദ നേതാക്കളെ അമേരിക്ക രക്ഷപ്പെടാന്‍ വിട്ടില്ല. 2011 മെയ് രണ്ടിന് പിന്തുടര്‍ന്ന് ചെന്ന് ലാദനെ പാകിസ്ഥാനിലെ അബട്ടാബാദിലെ ഒളിസങ്കേതത്തില്‍ വെച്ച് യു.എസ് കമാന്‍ഡോകള്‍ വധിച്ചു.

മാത്രമല്ല, ജനാധിപത്യം നിലനിര്‍ത്താന്‍ യു.എസ്, നാറ്റോ സേനകള്‍ അഫ്ഗാനു സംരക്ഷണമൊരുക്കി അവിടെ തുടര്‍ന്നു. എന്നാല്‍ യുദ്ധങ്ങള്‍ക്കും ചെറുത്തു നില്‍പ്പുകള്‍ക്കും അവസാനമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ അഫ്ഗാന്‍ പൂര്‍ണമായും താലിബാന്‍ ഭീകരര്‍ക്ക് വിട്ടുകൊടുത്ത് അമേരിക്ക പിന്മാറിയിരിക്കുന്നു.