സംസ്ഥാനത്ത് നിലവിൽ ആശ്വാസം നൽകുന്ന സാഹചര്യം; ടിപിആർ വളർച്ചാ നിരക്ക് കുറഞ്ഞതായി മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: സംസ്ഥാനത്ത് ആശ്വാസം നൽകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടിപിആറിന്റെയും പുതുതായി ഉണ്ടായ കേസുകളുടെയും വളർച്ചാ നിരക്ക് യഥാക്രമം 8 ശതമാനവും 10 ശതമാനവും കുറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെപ്റ്റംബർ 3 മുതൽ 9 വരെയുള്ള കാലയളവിൽ, ശരാശരി സജീവ കേസുകൾ 2,42,278 ആണ്. അതിൽ 13 ശതമാനം മാത്രം രോഗികളാണ് ആശുപത്രി, ഡി.സി.സി., സി.എഫ്.എൽ.ടി.സി., സി.എസ്.എൽ.ടി.സി. എന്നിവിടങ്ങളിൽ ചികിത്സയിലുള്ളത്. ആകെ രോഗികളിൽ 2 ശതമാനം പേർക്ക് മാത്രമേ ഈ കാലയളവിൽ ഓക്‌സിജൻ കിടക്കകൾ വേണ്ടിവന്നിട്ടുള്ളൂ. ആകെ രോഗികളിൽ ഒരു ശതമാനം മാത്രമേ ഐ.സി.യുവിലുള്ളൂ. ഈ കാലയളവിൽ 1,87,561 പുതിയ കേസുകളാണ് ഉണ്ടായത്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 21,000 കേസുകളും കുറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സെപ്റ്റംബർ 30 നകം 18 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. 18 വയസ്സിനു മുകളിലുള്ള 78.03 ശതമാനം പേർക്ക് (2,23,94,059) ഒരു ഡോസ് വാക്‌സിനും 30.16 ശതമാനം പേർക്ക് (86,55,858) രണ്ട് ഡോസ് വാക്‌സിനും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വിശദമാക്കി.

ഡെൽറ്റാ വൈറസിനു വാക്‌സിൻ ഉയർത്തുന്ന പ്രതിരോധം ഭേദിക്കാനുള്ള കഴിവ് ചെറിയ തോതിലുണ്ട്. പക്ഷേ, അതിൽ ഭയപ്പെടേണ്ടതില്ല. കാരണം വാക്‌സിൻ എടുത്തവരിൽ രോഗം ഗുരുതരമാകില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യം പൊതുവേ ഉണ്ടാകാറില്ല. മരണസാധ്യത ഏറെക്കുറെ ഇല്ല എന്നു തന്നെ പറയാം. രണ്ടോ അതിലധികമോ അനുബന്ധ രോഗങ്ങൾ ഉള്ളവർ മാത്രമാണ് വാക്‌സിൻ എടുത്തതിന് ശേഷം മരണമടഞ്ഞിട്ടുള്ളത്. അവർക്കിടയിൽ പോലും രോഗം ഗുരുതരമാക്കാതിരിക്കാൻ വാക്‌സിൻ സഹായകരമാണ്. അതിനാൽ വാക്‌സിൻ എത്രയും പെട്ടെന്ന് സ്വീകരിച്ച് രോഗപ്രതിരോധ ശേഷിയാർജ്ജിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

കോവിഡ് ബാധിച്ചവരിൽ 20 ശതമാനം പേർക്കെങ്കിലും കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതു മുന്നിൽ കണ്ട് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രികളിൽ വരെ കോവിഡാനന്തര രോഗങ്ങൾ ചികിത്സിക്കാനുള്ള പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.