ഇന്ത്യന്‍ ടീമിലെ കോവിഡ് വ്യാപനം; രവി ശാസ്ത്രി ക്ഷണിച്ചു വരുത്തിയതെന്ന് വിമര്‍ശനം !

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് കോവിഡ് ഭീതിയെ തുടര്‍ന്ന് മാറ്റിവച്ചതോടെ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിക്കെതിരെ ഇംഗ്ലീഷ് മാധ്യമങ്ങളുടെ രൂക്ഷ വിമര്‍ശനം.

ബയോ ബബിളിന് പുറത്ത് പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ശാസ്ത്രിക്കും സഹപരിശീലകര്‍ക്കും കോവിഡ് ബാധിച്ചതെന്ന് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നു. ഇന്ത്യന്‍ സംഘത്തിന്റെ നിരുത്തരവാദപരമായ പ്രവര്‍ത്തിയെ തുടര്‍ന്ന് ടെസ്റ്റ് തന്നെ ഉപേക്ഷിക്കേണ്ടി വന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

രവി ശാസ്ത്രി ബയോ ബബിള്‍ ലംഘിച്ച് നടത്തിയ പുസ്തക പ്രകാശന പരിപാടിയാണു രോഗബാധയുണ്ടാകാന്‍ കാരണമെന്നാണു വിമര്‍ശനം. ലണ്ടനിലെ ഒരു ഹോട്ടലില്‍ നടന്ന പരിപാടിയിലായിരുന്നു ശാസ്ത്രി പങ്കെടുത്തത്.

നേരത്തെ, നാലാം ടെസ്റ്റ് പുരോഗമിച്ചുകൊണ്ടിരിക്കേ രവി ശാസ്ത്രി, ഭാരത് അരുണ്‍, ആര്‍. ശ്രീധര്‍ എന്നിവര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. അഞ്ചാം ടെസ്റ്റിന് തൊട്ടു മുന്‍പ് ഇന്ത്യയുടെ ഫിസിയോയ്ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ശാസ്ത്രിക്കെതിരേ നടപടിയുണ്ടാകുമെന്നു ബി.സി.സി.ഐ. കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു.

അതേസമയം, അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ 2-1 നു ഇന്ത്യ മുന്നിട്ടു നില്‍ക്കുകയാണ്.