കെണിയൊരുക്കി ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍; കരുതിയിരുന്നില്ലെങ്കില്‍ അക്കൗണ്ട് കാലിയാക്കും !

കോവിഡിന്റെ വരവോടെ ഡിജിറ്റല്‍ ഇടപാടുകളാണ് എല്ലാ മേഖലകളിലും സ്വീകരിക്കുന്നത്. ഇതിനാല്‍ തന്നെ നാള്‍ക്കുനാള്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളും വര്‍ധിച്ചുവരികയാണ്. നിങ്ങളുടെ അശ്രദ്ധ ചിലപ്പോള്‍ അക്കൗണ്ട് കാലിയാക്കും. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അടുത്തിടെ 155260 എന്ന ടോള്‍ഫ്രീ നമ്പരും സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു.

ബാങ്കുകളിലോ മറ്റു സ്ഥാപനങ്ങളിലോ നിങ്ങള്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യേണമെന്നു പറഞ്ഞാണ് അക്കൗണ്ടുകളില്‍ നിന്നും പണം തട്ടുന്നത്. കോളിലൂടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം മൊബൈലിലെത്തുന്ന ഒ.ടി.പിയും ആവശ്യപ്പെടും. ഒടിപി കൈമാറുന്നതോടെ നിങ്ങളുടെ അക്കൗണ്ടില്‍നിന്നു പണവും നഷ്ടമാകും. എന്നാല്‍, ബാങ്കുകളും മറ്റും ഇത്തരം വിവരങ്ങളോ പാസ്വേഡുകളോ ഒ.ടി.പികളോ ഓണ്‍ലൈനായി ആവശ്യപ്പെടാറില്ലെന്നുള്ളതാണ് സത്യം.

ചാര്‍ജിങ് പോയിന്റുകള്‍ എന്ന പേരിലും ഇപ്പോള്‍ തട്ടിപ്പുകള്‍ പ്രചരിക്കുന്നുണ്ട്. ചാര്‍ജിങ് പോയിന്റുകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളിലെ വിവരങ്ങള്‍ മഴുവന്‍ ഹാക്ക് ചെയ്യപ്പെടും. മിക്കവരും ഓണ്‍ലൈന്‍ ബാങ്കിങ് പാസ്വേഡുകള്‍ സഹിതം മൊബൈലുകളിലും ലാപ്ടോപുകളിലും ശേഖരിക്കാറുണ്ട്. ഇതുവഴി അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യും.

ഒ.എല്‍.എക്സ്/ ക്യുക്കര്‍ പോലുള്ള യൂസ്ട് സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനുമുള്ള പ്ലാറ്റ്ഫോമുകളാണ് തട്ടിപ്പിന് ഉപയോഗിക്കുന്ന മറ്റൊരു വഴി. സാധനങ്ങള്‍ വാങ്ങാന്‍ താല്‍പര്യമുണ്ടെന്നു കാട്ടി വരുന്ന ഇത്തരം കോളുകളില്‍ ആളുകള്‍ പെട്ടെന്നു വീഴുകയും ചെയ്യും. യു.പി.ഐ. വഴിയാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്. പണം അയയ്ക്കുന്നതിനു പകരം അവര്‍ റിക്വസ്റ്റ് മണി ഓപ്ഷന്‍ അയയ്ക്കും. യു.പി.ഐയില്‍ പരിചിതമല്ലാത്ത ഉപയോക്താക്കള്‍ ഇതു സ്വീകരിക്കുന്നതോടെ പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കു പോകുന്നതാണ് ഒരു വഴി. ചില തട്ടിപ്പുകാള്‍ ഒരുപടി കൂടി കടന്നു വ്യാജ രസിതുകള്‍ അയയ്ക്കും. അല്ലെങ്കില്‍ ക്യാഷ് സെന്റ് എന്ന് മെസേജ് അയയ്ക്കും. ഇത്തരം ആളുകള്‍ 1000 രൂപ അയക്കേണ്ടടത്ത് 10000 രൂപ അയച്ചെന്നാകും വരുത്തി തീര്‍ക്കുക. തുടര്‍ന്ന് ഇവര്‍ വിളിച്ച് ബാക്കി 9000 രൂപ തിരിച്ചയയ്ക്കാന്‍ ആവശ്യപ്പെടും. അക്കൗണ്ടുകള്‍ പരിശോധിക്കാതെ പണമയച്ചാല്‍ നിങ്ങളുടെ പണം നഷ്ടപ്പെടുമെന്ന് ഉറപ്പ്.

മൊബൈല്‍ ഓപ്പറേറ്റര്‍ ആണെന്ന വ്യാജേനയും തട്ടിപ്പുകാരുണ്ട്. മികച്ച സേവനത്തിനായി സിം അപ്ഗ്രേഡ് ചെയ്യണമെന്നു വരുത്തിത്തീര്‍ത്ത് മൊബൈലില്‍ വരുന്ന ഒ.ടി.പി. കൈക്കലാക്കിയാണ് ഇത്തരക്കാരുടെ തട്ടിപ്പ്. ഇതോടെ നിങ്ങളുടെ സിം പ്രവര്‍ത്തനരഹിതമാകും. ശേഷം, ഗൂഗിള്‍ ഡ്രൈവിലും മറ്റുമുള്ള വിവരങ്ങള്‍ സിം വഴി ഹാക്ക് ചെയ്യും. 90 ശതമാനം ആളുകളും തങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ ഫോണുകളില്‍ സൂക്ഷിച്ചിട്ടുണ്ടാകും. ഇവ ഗൂഗിളുമായി ചേര്‍ത്തിട്ടുമുണ്ടാകും. തട്ടിപ്പ് മനസിലാക്കി സിം ബ്ലോക്ക് ചെയ്യുന്ന സമയത്തിനുള്ളില്‍ അക്കൗണ്ടുകളും മറ്റും കാലിയായിട്ടുണ്ടാകും.

ഇ- മെയിലും, വാട്സ്ആപ്പ് വഴിയും തട്ടിപ്പുകള്‍ സാധാരണമാണ്. പര്‍ച്ചേസിന് ക്യാഷ്ബാക്ക് ലഭിക്കുമെന്നും ഇതിനായി ലോഗിന്‍ ചെയ്യണമെന്നുമാകും മെസേജ്. കൂടെയുള്ള ലിങ്ക് ഒറിജിനല്‍ സൈറ്റ് വ്യാജമായിരിക്കും. ഇവിടെ നിങ്ങള്‍ നല്‍കുന്ന ഒരോ വിവരങ്ങളും തട്ടിപ്പുകാരുടെ കൈയിലാകും എത്തുക. മിക്ക ഉപയോക്താക്കളും നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ എളുപ്പത്തിനായി ഇ- കൊമേഴ്സ് പോര്‍ടലുകളില്‍ ശേഖരിച്ചിട്ടുണ്ടാകും. ഇവ വഴി തട്ടിപ്പുകാര്‍ നിങ്ങളുടെ അക്കൗണ്ടുകളില്‍ നിന്നു പണം തട്ടിയെടുക്കും.