അഫ്ഗാനിസ്താനിലെ അക്രമം അവസാനിപ്പിക്കണം; ചർച്ചകളിലൂടെ സമാധാനാന്തരീക്ഷവും സ്ഥിരതയും ഉറപ്പാക്കണമെന്ന് ബ്രിക്സ് ഉച്ചകോടി

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ അക്രമം അവസാനിപ്പിക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടി. അഫ്ഗാനിസ്താനിൽ ചർച്ചകളിലൂടെ സമാധാനാന്തരീക്ഷവും സ്ഥിരതയും ഉറപ്പാക്കണമെന്ന് ബ്രിക്സ് ഉച്ചകോടി ആവശ്യപ്പെട്ടു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലാണ് ബ്രിക്‌സ് ഉച്ചകോടി നടന്നത്.

ന്യൂഡൽഹി പ്രഖ്യാപനത്തിന് ഉച്ചകോടി പിന്തുണ അറിയിച്ചു. അഫ്ഗാനിസ്താൻ താവളമാക്കാനുള്ള ഭീകരരുടെ ശ്രമങ്ങൾ തടയണമെന്നാണ് നേതാക്കളുടെ ആവശ്യം. കാബൂൾ വിമാനത്താവളത്തിൽ നടന്ന ഭീകരാക്രമണത്തെ ഉച്ചകോടി അപലപിക്കുകയും ചെയ്തു.

അഫ്ഗാൻ മണ്ണിൽ നിന്ന് മറ്റ് രാജ്യങ്ങൾക്ക് നേരേ ആക്രമണങ്ങൾ ഉണ്ടാകരുതെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു. അഫ്ഗാൻ മണ്ണിൽ തീവ്രവാദം ശക്തിപ്പെടുന്നത് അയൽരാജ്യങ്ങൾക്ക് ഭീഷണിയാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ വ്യക്തമാക്കി. ഭീകരർക്ക് പണവും മറ്റ് സംവിധാനങ്ങളും ഒരുക്കുന്നതിനെതിരെ പോരാടാൻ അഫ്ഗാൻ സജ്ജമാകണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.

അഫ്ഗാനിസ്താനിൽ ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണം അമേരിക്കയും സഖ്യസേനയും പിൻവാങ്ങിയതാണെന്നും പുടിൻ പറഞ്ഞു. ഇത് ഏത് തരത്തിലാകും ലോകത്തെ ബാധിക്കുകയെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം വിശദമാക്കി. അഫ്ഗാനിൽ സമാധാനം നിലനിർത്താൻ രാജ്യത്തിനുള്ളിൽ തന്നെ ചർച്ചകളും സംവാദങ്ങളുമുണ്ടാകണമെന്നും ബ്രിക്സ് ഉച്ചകോടിയിൽ ആവശ്യം ഉയർന്നു. ഇന്ത്യ, ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ രാഷ്ട്രതലവൻമാരാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.