കേരളത്തിൽ കഴിഞ്ഞ രണ്ടര മാസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചവരിൽ 90% പേർ ഒരു ഡോസ് വാക്സിൻ പോലും എടുക്കാത്തവർ; റിപ്പോർട്ട് പുറത്ത്

covid

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്ന സംസ്ഥാനം കേരളം. കഴിഞ്ഞ ദിവസം 43,401 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയതത്. ഇതിൽ 30196 പേരും കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യയിലും കേരളം മുൻനിരയിൽ തന്നെയാണ്.

22,001 പേർക്കാണ് കോവിഡ് ബാധയെ തുടർന്ന് കേരളത്തിൽ ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്. കേരളത്തിൽ കഴിഞ്ഞ രണ്ടര മാസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചവരിൽ 90% പേർ ഒരു ഡോസ് വാക്സിൻ പോലും എടുക്കാത്തവരാണെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ജില്ലാതലത്തിൽ റിപ്പോർട്ട് ചെയ്തു തുടങ്ങിയശേഷം, ജൂൺ 18 മുതൽ സെപ്റ്റംബർ 3 വരെ കോവിഡ് ബാധിച്ചു മരിച്ച 9195 പേരിൽ വാക്സിൻ എടുത്തിരുന്നത് 905 പേർ (9.84%) മാത്രമാണെന്നാണ് റിപ്പോർട്ടുകൾ. വാക്സിൻ എടുത്തവരിലെ മരണനിരക്ക് ആരോഗ്യവകുപ്പ് കണക്കാക്കുന്നത് ആദ്യമായാണ്. 45 വയസ്സിനു മുകളിലുള്ള 92% പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയെന്നാണ് സർക്കാരിന്റെ കണക്ക്. എന്നാൽ പ്രായാധിക്യവും ഗുരുതര രോഗങ്ങളുമുള്ള ഒട്ടേറെപ്പേർ ഇപ്പോഴും കുത്തിവയ്പ് എടുത്തിട്ടില്ലെന്ന ആരോപണങ്ങൾ ഉയരുന്നുണ്ട്.

വാക്സിൻ എടുക്കാത്ത മറ്റ് രോഗങ്ങളുള്ളവർ ജാഗ്രത പാലിക്കണമെന്നുമുള്ള സൂചന കൂടിയാണ് ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. വാക്സിൻ എടുത്തശേഷം കോവിഡ് വന്നു മരിച്ചവരിൽ ഏതാണ്ട് 700 പേർ ഒരു ഡോസ് മാത്രം എടുത്തവരാണ്. മരിച്ചവരിൽ ഏതാണ്ട് 200 പേരാണ് 2 ഡോസും എടുത്തിരുന്നത്. ഇവരിൽ ഭൂരിഭാഗവും മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവരായിരുന്നു.