കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി പരിതാപകരം; ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് ബിജു പ്രഭാകർ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്ന് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ. ശമ്പളം നൽകാൻ ഉൾപ്പടെ മാസം 100 കോടിയോളം രൂപയാണ് സർക്കാരിനോട് അഭ്യർത്ഥിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയിൽ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്നും അധികമുള്ള ജീവനക്കാർക്ക് പകുതി ശമ്പളം നൽകി ദീർഘകാല അവധി നൽകുന്ന കാര്യം പരിഗണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

നയപരമായ ഈ വിഷയത്തിൽ സർക്കാർ തീരുമാനമെടുക്കണം. സാമ്പത്തിക അച്ചടക്കം കെഎസ്ആർടിസിക്ക് അനിവാര്യമാണ്. 4800 ബസുകൾ പ്രതിദിനം സർവ്വീസ് നടത്തിയിരുന്ന സ്ഥാനത്ത് നിലവിൽ 3300 ത്തിൽ താഴെ ബസുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. ചെലവിന് ആനുപാതികമായുള്ള വരുമാനം കണ്ടെത്താൻ കഴിയുന്നില്ല. വരുമാനത്തിന്റെ ഭൂരിഭാഗവും ഇന്ധനച്ചലവിന് നീക്കിവെക്കേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം വിശദമാക്കി.

51.04 കോടി രൂപയാണ് ജൂലൈ മാസത്തെ കെഎസ്ആർടിസിയുടെ വരുമാനം. 43.70 കോടി രൂപയാണ് ഡീസൽ ചെലവ്. ഓഗസ്റ്റിൽ 75.71 കോടി രൂപയാണ് വരുമാനം. ഓഗസ്റ്റ് മാസത്തെ ഡീസൽ ചിലവ് 53.33 കോടി രൂപയാണ്. വളരെയധികം ജീവനക്കാർ അധികമായി നിൽക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ അധികമുള്ള സ്റ്റാഫിനെ പിരിച്ചു വിടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അല്ലെങ്കിൽ 50 ശതമാനം ശമ്പളം കൊടുത്ത് ഒരു വർഷം മുതൽ അഞ്ച് വർഷം വരെ ദീർഘകാല അവധി നൽകാമെന്ന നിർദ്ദേശം സർക്കാരിന് മുന്നിൽ വെയ്ക്കും. നയപരമായ ഈ വിഷയം സർക്കാർ തലത്തിൽ തീരുമാനിക്കുന്ന പക്ഷം അത് അനുസരിച്ച് മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.

ചെലവ് കുറയ്ക്കാതെ മുന്നോട്ട് പോകാനാകാത്ത സാഹചര്യമാണ്. അംഗീകൃത ട്രേഡ് യൂണിയിനുകളുമായി നടത്തിയ ചർച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെഎസ്ആർടിസി നിലവിൽ നേരിട്ടിരിക്കുന്ന പ്രതിസന്ധി മറികടക്കാൻ സാമ്പത്തിക അച്ചടക്കം അനിവാര്യമാണ്. വിവിധ സ്ഥലങ്ങളിൽ നിന്നും പുതിയതായി സർവ്വീസ് ആരംഭിക്കണമെന്നുള്ള ആവശ്യം നിരന്തരം ഉണ്ടാകുന്നു. ഉച്ച സമയത്ത് യാത്രക്കാർ ഇല്ലാതെയാണ് പല സർവ്വീസുകളും നടത്തുന്നത്. വരുമാനമില്ലാത്ത സർവ്വീസുകൾ ഒഴിവാക്കിയാലേ ഇനി പിടിച്ച് നിൽക്കാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.