കെഎസ്ആര്‍ടിസി ഡിപ്പോയിലെ മദ്യവില്‍പന ആലോചിച്ചിട്ടേയില്ല, ചര്‍ച്ചകളെല്ലാം അടിസ്ഥാനമില്ലാത്തതെന്ന് എക്സൈസ് മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബെവ്‌കോ വില്‍പന ആരംഭിക്കുന്നു എന്ന പ്രചരണം തളളി എക്സൈസ് മന്ത്രി എം.വി ഗോവിന്ദന്‍. ഇതു സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകളെല്ലാം അടിസ്ഥാനരഹിതമാണെന്നും, കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മദ്യവില്‍പന സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

നേരത്തെ, കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഒഴിഞ്ഞുകിടക്കുന്ന മുറികള്‍ വാടകയ്ക്ക് നല്‍കുന്ന വിവരം എല്ലാ വകുപ്പുകളെയും അറിയിച്ചെന്നും, ഒപ്പം ബെവ്കൊയെയും അറിയിച്ചിരുന്നെന്നും ഗതാഗത മന്ത്രി ആന്റണി രാജു മുന്‍പ് അറിയിച്ചിരുന്നു. മദ്യവില്‍പന ആരംഭിക്കാനുളള സന്നദ്ധത ബെവ്‌കൊ അറിയിച്ചതായും ഇത് കെഎസ്ആര്‍ടിസിയില്‍ ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കാനാണെന്നും മന്ത്രി പറഞ്ഞിരുന്നു.

ഈ വാര്‍ത്ത പ്രചരിച്ചതോടെ ശക്തമായി എതിര്‍ത്തും അനുകൂലിച്ചും വിവിധ നേതാക്കളടക്കം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എക്സൈസ് മന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.