വാട്‌സ്ആപ്പ് ചാറ്റുകള്‍ പരിശോധിക്കാന്‍ ഫേസ്ബുക്കില്‍ ജീവനക്കാര്‍; സ്വകാര്യത ഉറപ്പുനല്‍കുന്ന കമ്പനിക്കെതിരെ റിപ്പോര്‍ട്ട് പുറത്ത് !

വാട്‌സ്ആപ്പ് ചാറ്റുകള്‍ സ്വകാര്യമല്ലെന്ന് റിപ്പോര്‍ട്ട്. ‘പ്രോപബ്ലിക്ക’ ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മാതൃകമ്പനിയായ ഫേസ്ബുക്ക് വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ അയക്കുന്ന സന്ദേശങ്ങള്‍ വായിക്കുന്നതായി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ വായിക്കാനും നിയന്ത്രിക്കാനുമായി ലോകമെമ്പാടും ആയിരത്തിലധികം കരാര്‍ തൊഴിലാളികളെ ഫേസ്ബുക്ക് നിയമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓസ്റ്റിന്‍, ടെക്‌സാസ്, ഡബ്ലിന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ഓഫീസുകളിലായി ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഉള്ളടക്കം പരിശോധിക്കുന്നതിനായി ആയിരത്തിലധികം കരാര്‍ തൊഴിലാളികളെ ഫേസ്ബുക്കിനായി ജോലി ചെയ്യുന്നുവെന്ന് പ്രോപബ്ലിക്ക പറയുന്നു.

തട്ടിപ്പ്‌കേസുകള്‍, കുട്ടികളുടെ അശ്ലീലം, തീവ്രവാദ ഗൂഢാലോചന എന്നിവ തടയാനായി ജീവനക്കാരെ കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു സമ്മതിച്ചിട്ടുണ്ട്. സന്ദേശങ്ങള്‍ക്ക് പുറമെ, ഒരു ഉപയോക്താവിന്റെ വാട്ട്സ്ആപ്പ് പ്രൊഫൈല്‍, ഗ്രൂപ്പുകള്‍ എന്നിവയുടെ പേരുകളും പ്രൊഫൈല്‍ ചിത്രങ്ങള്‍, ഫോണ്‍ നമ്പര്‍, സ്റ്റാറ്റസ് സന്ദേശം, ഫോണ്‍ ബാറ്ററി നില, ഭാഷ, ബന്ധപ്പെട്ട ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ എന്നിവയടക്കമുള്ള എന്‍ക്രിപ്റ്റ് ചെയ്യാത്ത വിവരങ്ങള്‍ ഈ കരാര്‍ തൊഴിലാളികള്‍ക്ക് കാണാനാകും.

ഓരോ കരാര്‍ ജീവനക്കാരനും പ്രതിദിനം 600 പരാതികളാണ് കൈകാര്യം ചെയ്യുന്നത്. ഒരു കേസിന് ഒരു മിനിറ്റില്‍ താഴെ സമയമാണ് ലഭിക്കുക. ഒന്നുകില്‍ ഒന്നും ചെയ്യാതെയിരിക്കാം അല്ലെങ്കില്‍ കൂടുതല്‍ പരിശോധനക്കായി ഉപയോക്താവിനെ നിരീക്ഷണത്തില്‍ വെക്കാം അതുമല്ലെങ്കില്‍ അക്കൗണ്ട് നിരോധിക്കാം.

യു.എസ് നിയമ വിഭാഗത്തിന്റെ ചില സ്വകാര്യ ഡേറ്റ കമ്പനി പങ്കുവെച്ചതായും ആക്ഷേപമുണ്ട്. വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ കമ്പനി കാണുന്നില്ലെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ഉറപ്പുനല്‍കിയതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.