കശ്മീരി പണ്ഡിറ്റുകളുടെ സ്വത്തു വകകൾ വീണ്ടെടുക്കാനുള്ള നടപടികൾ ആരംഭിച്ച് ജമ്മു കശ്മീർ ഭരണകൂടം; നടപടിക്രമങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകളുടെ സ്വത്തു വകകൾ വീണ്ടെടുക്കാനുള്ള നടപടികൾ ആരംഭിച്ച് ജമ്മു കശ്മീർ ഭരണകൂടം. കശ്മീരി പണ്ഡിറ്റുകൾക്ക് നഷ്ടപ്പെട്ട ഭൂമിയും വീടുകളും വീണ്ടെടുക്കുന്നതിനായുളള നടപടികൾ ത്വരിതപ്പെടുത്താനുളള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഇതിനായി ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ ഒരു പോർട്ടൽ ആരംഭിച്ചു.

കശ്മീരി പണ്ഡിറ്റുകൾ തങ്ങളുടെ പൂർവ്വികരുടെ ഭൂമിയെക്കുറിച്ചോ വീടിനെക്കുറിച്ചോ ഈ പോർട്ടലിലൂടെ വിവരം നൽകിയാൽ അടുത്ത 15 ദിവസത്തിനുള്ളിൽ നടപടികൾ ആരംഭിക്കുന്നതായിരിക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാശ്മീരി പണ്ഡിറ്റുകൾക്കായി ജമ്മു കശ്മീർ മൈഗ്രന്റ് ഇമ്മുവബിൾ പ്രോപ്പർട്ടി ആക്ട് പൂർണ്ണമായി നടപ്പാക്കാൻ ജമ്മു കാശ്മീർ ഭരണകൂടം ഉത്തരവിട്ട് ഏകദേശം ഒരു മാസം പിന്നിടാനൊരുങ്ങുന്നവെയാണ് പുതിയ നടപടി.

1990 കളിൽ ഭീകരരെ ഭയന്ന് നിരവധി കശ്മീരി പണ്ഡിറ്റുകൾ സ്വന്തം വീടും സ്വത്തുവകകളും ഉപേക്ഷിച്ച് പലായനം ചെയ്തിരുന്നു. ഏകദേശം അറുപതിനായിരത്തിലധികം പേര ഇത്തരത്തിൽ കശ്മീരിൽ നിന്നും പലായനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. ചിലർ തങ്ങളുടെ ഭൂമിയും വീടും തുച്ഛമായ വിലയ്ക്ക് വിറ്റ ശേഷമാണ് കശ്മീരിൽ നിന്നും പലായനം ചെയ്തത്. പുതുതായി തുറന്ന പോർട്ടലിൽ ഇതുവരെ 745 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുളളതായാണ് ദേശീയ മാദ്ധ്യമങ്ങൾ പറയുന്നത്.