ബിജെപിക്കെതിരെ രാഷ്ട്രീയ പ്രഖ്യാപനവുമായി കിസാൻ മഹാപഞ്ചായത്ത്; ഉത്തർപ്രദേശിൽ നിന്നും ബിജെപിയെ കെട്ടുകെട്ടിക്കുമെന്ന് രാകേഷ് ടിക്കായത്ത്

ലക്‌നൗ: ബിജെപിക്കെതിരെ രാഷ്ട്രീയ പ്രഖ്യാപനവുമായി മുസഫർ നഗറിലെ കിസാൻ മഹാപഞ്ചായത്ത്. ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കിസാൻ മഹാപഞ്ചായത്തിന്റെ നടപടി. ഉത്തർപ്രദേശിൽ നിന്നും ബിജെപിയെ കെട്ടുകെട്ടിക്കുമെന്ന് ബികെയു നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു.

വിവാദ നിയമങ്ങളുമായി മുന്നോട്ടു പോകുന്ന ബിജെപിയെ തോൽപ്പിക്കാൻ കിസാൻ മഹാപഞ്ചായത്തിൽ നേതാക്കൾ ആഹ്വാനം ചെയ്തു. അതേസമയം കാർഷിക നിയമങ്ങൾക്ക് എതിരെ കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഈ മാസം 27 ലേക്ക് മാറ്റി വെച്ചു. 25 ന് ഭാരത് ബന്ദ് നടത്തുമെന്നാണ് നേരത്തെ കർഷക സംഘടനകൾ നേരത്തെ അറിയിച്ചിരുന്നത്. ഇടതു സംഘടനകൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളം ഉൾപ്പെടെ പതിനഞ്ച് സംസ്ഥാനങ്ങളിലെ കർഷകരാണ് കാർഷിക നിയമങ്ങൾക്കും ബി ജെ പി സർക്കാരുകൾക്കുമെതിരെ പ്രതിഷേധവുമായി മുസഫർ നഗറിലേക്ക് എത്തിയത്. കലാപം നടന്ന മണ്ണിൽ കൂട്ടായ്മ നടത്തിയതിലുടെ ബിജെപിക്ക് നൽകുന്നത് ശക്തമായ സന്ദേമാണെന്ന് കർഷക സംഘടനകൾ പ്രതികരിച്ചു. നിയമസഭ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ തോൽപിക്കുക എന്ന ലക്ഷ്യത്തോടെ മിഷൻ യുപി, മിഷൻ പഞ്ചാബ്, മിഷൻ ഉത്തരാഖണ്ഡ് എന്നീ പദ്ധതികളും സംഘടന മഹാപഞ്ചായത്തിൽ പ്രഖ്യാപിച്ചു. ബികെയു നേതാക്കളായ രാകേഷ് ടിക്കായത്ത്, നരേഷ് ടിക്കായത്ത്, ദർശൻ പാൽ തുടങ്ങിയവർ ഉൾപ്പെടെയുള്ള നേതാക്കൾ മഹാ പഞ്ചായത്തിൽ പങ്കെടുക്കാൻ എത്തി. പതിനായിരക്കണക്കിന് കർഷകരാണ് മുസാഫർനഗറിൽ നടന്ന മഹാപഞ്ചായത്തിൽ പങ്കെടുക്കാനെത്തിയത്. മുസാഫർനഗറിൽ മഹാപഞ്ചായത്തിൽ പങ്കെടുക്കാനെത്തിയ കർഷകരെ നാട്ടുകാർ മധുരം വിതരണം ചെയ്താണ് സ്വീകരിച്ചത്. മഹാപഞ്ചായത്ത് കണക്കിലെടുത്ത് 8,000 പൊലീസുകാരെയാണ് ഉത്തർപ്രദേശ് സർക്കാർ വിന്യസിച്ചത്.

കർഷക സമരത്തെ പിന്തുണച്ച് ബിജെപി എംപി വരുൺ ഗാന്ധി രംഗത്തെത്തിയിട്ടുണ്ട്. കർഷകർ നമ്മുടെ ചോരയും മാംസവുമാണെന്ന് വരുൺ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കും വരെ ചർച്ചകൾ തുടരണമെന്നും വരുൺ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. മഹാപഞ്ചായത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.