നിപ വൈറസ്; മുന്നൂരിൽ സന്ദർശനം നടത്തി കേന്ദ്രസംഘം

കോഴിക്കോട്: നിപ സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലം മുന്നൂർ കേന്ദ്രസംഘം സന്ദർശിച്ചു. മരിച്ച കുട്ടിയുടെ വീട്ടിലും അയൽപക്കത്തെ വീടുകളിലുമാണ് കേന്ദ്രസംഘം സന്ദർശനം നടത്തിയത്. രോഗം വന്നത് വവ്വാൽ കടിച്ച പഴവർഗത്തിലൂടെയാണോ എന്ന കാര്യം വിശദമായി പരിശോധിക്കുമെന്ന് കേന്ദ്ര സംഘം അറിയിച്ചു.

ഞായറാഴ്ച്ച വൈകിട്ടോടെയാണ് കേന്ദ്രസംഘം മുന്നൂരിൽ എത്തിയത്. കുട്ടിയുടെ വീടിന് പരിസരപ്രദേശം സംഘം വിശദമായി പരിശോധിച്ചു. കുട്ടി കുറച്ചു ദിവസങ്ങൾക്ക് മുൻപ് റമ്പൂട്ടാൻ കഴിച്ചിരുന്നതായി കുടുംബാംഗങ്ങൾ കേന്ദ്രസംഘത്തെ അറിയിച്ചു. വീടിന് സമീപം റമ്പൂട്ടാൻ മരങ്ങൾ നിന്ന സ്ഥലത്ത് പരിശോധന നടത്തിയ കേന്ദ്രസംഘം സാമ്പിളുകൾ ശേഖരിച്ച ശേഷമാണ് മടങ്ങിയത്.

ഇന്ന് പുലർച്ചെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പന്ത്രണ്ടുകാരൻ മരണപ്പെട്ടത്. ഈ മാസം ഒന്നാം തീയതിയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളജിലെ ചികിത്സയിൽ പനി കുറയാത്തതിനെ തുടർന്ന് വീണ്ടും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഐസൊലേറ്റഡ് ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരണപ്പെട്ടത്.