കെഎസ്ആര്‍ടിസി ഡിപ്പോകളിലെ മദ്യവില്‍പ്പന ശാല; എതിര്‍പ്പുമായി ജീവനക്കാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മദ്യവില്‍പ്പന ശാലകള്‍ തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജീവനക്കാര്‍. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മദ്യവില്‍പ്പന ശാല തുടങ്ങാന്‍ ബവ്‌കോയെ ക്ഷണിച്ച ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ തീരുമാനത്തില്‍ ജീവനക്കാരുടെ സംഘടനകള്‍ അതൃപ്തി അറിയിച്ചു.

പ്രതിപക്ഷ ട്രേഡ് യൂണിയനുകളായ ടിഡിഫും എംപ്‌ളോയീസ് സംഘവും കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിക്കഴിഞ്ഞു. ഭരണാനുകൂല സംഘടനയായ കെഎസ്ആര്‍ടിസി എംപ്‌ളോയീസ് അസോസിയേഷന്‍ മൗനത്തിലാണ്.

ഡിപ്പോകളില്‍ മദ്യ വില്‍പ്പന ശാല തുടങ്ങാനുള്ള സാധ്യതയും സൗകര്യങ്ങളും സംബന്ധിച്ച് ബവ്‌കോ വരുന്നയാഴ്ച പരിശോധന നടത്തും. ഇതിനു ശേഷം മാത്രം അന്തിമ തീരുമാനമെടുക്കും. കെഎസ്ആര്‍ടി ഡിപ്പോകളില്‍ ബവ്‌കോ ഔട്‌ലെറ്റ് തുടങ്ങാന്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, കെഎസ്ആര്‍ടിസി ബവ്‌കോ സഹകരണത്തെ പിന്തുണച്ച് മുന്‍ ഗതാഗതമന്ത്രി കൂടിയായ ഗണേഷ്‌കുമാര്‍ രംഗത്തെത്തി. പ്രതിസന്ധി കാലത്ത് ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തെ അധിക്ഷേപിക്കരുതെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു.