ഇംഗ്ലണ്ടിനു മുന്നില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ, ഹിറ്റ്മാന്റെ സെഞ്ചുറിയുടെ ബലത്തില്‍ 466 റണ്‍സ് !

ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് 466 റണ്‍സ്. ആദ്യ ഇന്നിങ്‌സില്‍ 191 റണ്‍സ് മാത്രം നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 368 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ഉയര്‍ത്തിയിരിക്കുന്നത്. 290 റണ്‍സ് ആണ് ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ നേടിയത്.

രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെന്ന നിലയിലാണ് ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യ ബാറ്റിങ്ങ് ആരംഭിച്ചത്. ഇന്ത്യക്ക് വേണ്ടി രണ്ടാം ഇന്നിങ്ങ്‌സില്‍ ഓപ്പണര്‍ രോഹിത് ശര്‍മ സെഞ്ചുറിയും ചേതേശ്വര്‍ പൂജാര, റിഷഭ് പന്ത്, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ അര്‍ദ്ധസെഞ്ചുറിയും നേടി.

256 പന്തില്‍ നിന്ന് ഒരു സിക്സും 14 ഫോറുമടക്കം 127 റണ്‍സാണ് രോഹിത് നേടിയത്. ടെസ്റ്റ് കരിയറില്‍ രോഹിത്തിന്റെ എട്ടാം സെഞ്ചുറിയാണിത്. പൂജാര 127 പന്തില്‍ നിന്ന് ഒമ്പത് ഫോര്‍ അടക്കം 61 റണ്‍സെടുത്തു. രാഹുല്‍ 101 പന്തില്‍ നിന്ന് 46 റണ്‍സ് നേടി.

റിഷഭ് പന്ത് 106 പന്തില്‍ നിന്ന് നാല് ഫോര്‍ അടക്കം 50 റണ്‍സും, ഷര്‍ദുല്‍ ഠാക്കൂര്‍ 72 പന്തില്‍ നിന്ന് 60 റണ്‍സും നേടി. കെഎല്‍ രാഹുല്‍ 101 പന്തില്‍ നിന്ന് 46 റണ്‍സും, വിരാട് കോഹ്ലി 96 പന്തില്‍ നിന്ന് 44 റണ്‍സും, രവീന്ദ്ര ജഡേജ 59 പന്തില്‍ നിന്ന് 17 റണ്‍സെടുത്തും, അജിങ്ക്യ രഹാനെ എട്ട് പന്തില്‍ നിന്ന് റണ്‍സൊന്നും നേടാതെയും പുറത്തായി. ഉമേഷ് യാദവ് 23 പന്തില്‍ നിന്ന് 25 റണ്‍സും, ജസ്പ്രീത് ബുംറ 38 പന്തില്‍ നിന്ന് 24 റണ്‍സും നേടി പുറത്തായി. മുഹമ്മദ് സിറാജ് മൂന്ന് റണ്‍സെടുത്തു.

ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മോയീന്‍ അലിയും ഒലി റോബിന്‍സണും രണ്ട് വീതം വിക്കറ്റും ജെയിംസ് ആന്‍ഡേഴ്‌സണ്‍, ക്രെയ്ഗ് ഓവര്‍ട്ടണ്‍, നായകന്‍ ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.