‘താന്‍ താന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടണമെന്ന്’ ചെന്നിത്തലയ്‌ക്കെതിരെ മുരളീധരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മുറുകുമ്പോള്‍ പഴയകാല കഥകള്‍ ഓര്‍മിപ്പിച്ച് രമേശ് ചെന്നിത്തലക്കെതിരെ കെ മുരളീധരന്‍. പറയാനാണെങ്കില്‍ ഒരുപാട് പറയാനുണ്ടെന്നും താന്‍ താന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടണമെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. ഒരു പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു മുരളീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പാര്‍ട്ടിയില്‍ പല കാലങ്ങളിലും അച്ചടക്ക ലംഘനങ്ങളുണ്ടായിട്ടുണ്ടെന്നും ഇനിയും ഇങ്ങനെ മുന്നോട്ടു പോകാന്‍ സാധിക്കുന്ന അവസ്ഥയല്ല കോണ്‍ഗ്രസിനെന്ന് മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ സമൂലമാറ്റം വരേണ്ടത് കോണ്‍ഗ്രസിന്റെ ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രൂപ്പ് പോരിന്റെ പേരില്‍ ആരെയും മാറ്റിനിര്‍ത്തരുതെന്നും എന്നാല്‍ അതിന്റെ പേരില്‍ പുനസംഘടന വെറുമൊരു ഗ്രൂപ്പ് വീതംവയ്പ്പായി മാറരുതെന്നും മുരളീധരന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് പുറത്താക്കിയവര്‍ തിരിച്ചു വരേണ്ട കാര്യമില്ല. അവര്‍ വെറും വേസ്റ്റാണ്. .കോണ്‍ഗ്രസിനു വേണ്ടാത്ത വേസ്റ്റുകളെ ഇടുന്ന ഒരു ബോക്‌സായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മാറികഴിഞ്ഞു. എന്നാല്‍ ചില മാനസികപ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് സ്വയം രാജിവച്ച് പോയ നേതാക്കന്മാരെയും പ്രവര്‍ത്തകരേയും പാര്‍ട്ടിയിലേക്ക് മടക്കി കൊണ്ടുവരാന്‍ നേതൃത്വം മുന്‍കൈയെടുക്കണമെന്ന് മുരളീധരന്‍ പറഞ്ഞു.