കെ എസ് ആർ ടി സി സ്റ്റാൻഡുകളിൽ മദ്യശാലകൾ ആരംഭിക്കും; വരുമാനം വർധിപ്പിക്കുന്നതിനായി പുതിയ വഴികൾ ആവിഷ്‌ക്കരിച്ച് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ വരുമാനം വർധിപ്പിക്കുന്നതിനായി പുതിയ വഴികൾ ആവിഷ്‌ക്കരിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആർടിസിയെ കടത്തിൽ നിന്നും കരകയറ്റുന്നതിനായി ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിനാണ് മന്ത്രി പുതിയ വഴികൾ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കെ എസ് ആർ ടി സി സ്റ്റാൻഡുകളിൽ മദ്യശാലകൾ ആരംഭിക്കുവാനാണ് നീക്കം. ഇതിനായി ഒഴിഞ്ഞു കിടക്കുന്ന കടമുറികൾ ബിവറേജസ് കോർപ്പറേഷന് അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിനോടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നിയമപരമായി മദ്യം വിൽക്കുന്നതിനെ ആർക്കും തടയാനാവില്ലെന്നും ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള എല്ലാ വഴികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സാധാരണ രീതിയിലുള്ള ലേല നടപടികളിലൂടെയായിരിക്കും ബെവ്കോയ്ക്ക് മുറികൾ അനുവദിച്ച് നൽകുക.

ഇത്തരം മദ്യശാലകൾ യാത്രക്കാർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് യാതൊരു തരത്തിലുള്ള അസൗകര്യം ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. കെ എസ് ആർ ടി സി സ്റ്റാൻഡുകളിൽ മദ്യശാലയുള്ളതുകൊണ്ട് മാത്രം ജീവനക്കാർ മദ്യപിക്കണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.