മുസ്ലിങ്ങൾക്കു വേണ്ടി ശബ്ദമുയർത്താൻ തങ്ങൾക്ക് അവകാശമുണ്ട്; താലിബാൻ

കാബൂൾ: കശ്മീരിലും ഇന്ത്യയിലും മറ്റേതൊരു രാജ്യത്തും മുസ്ലിങ്ങൾക്കു വേണ്ടി ശബ്ദമുയർത്താൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് താലിബാൻ. കശ്മീർ ഉൾപ്പെടെ എവിടെയുമുള്ള മുസ്ലീങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുമെന്ന് താലിബാൻ വ്യക്തമാക്കി.

അവർ നിങ്ങളുടെ പൗരന്മാരാണെന്നും നിങ്ങളുടെ നിയമപ്രകാരം അവർക്ക് തുല്യ അവകാശങ്ങൾ ലഭിക്കാൻ അവകാശമുണ്ടെന്നും തങ്ങൾ പറയുമെന്ന് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ വെളിപ്പെടുത്തി. ബിബിസി ഉർദുവിന് നൽകിയ അഭിമുഖത്തിലായിരുന്നു താലിബാൻ വക്താവിന്റെ പ്രതികരണം. ഏതെങ്കിലും ഒരു രാജ്യത്തിനു നേരേ ആയുധമെടുക്കാൻ ഉദ്ദേശ്യമില്ലെന്നും താലിബാൻ അഭിപ്രായപ്പെട്ടു.

അതേസമയം അഫ്ഗാന്റെ ഭൂമി ഒരു തരത്തിലുമുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അഫ്ഗാനിലെ സർക്കാർ രൂപവത്കരണത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ഇന്ത്യൻ സർക്കാരിന് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഏതു തരത്തിലുള്ള സർക്കാരാണ് അഫ്ഗാനിസ്താനിൽ രൂപവത്കരിക്കപ്പെടുക എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങളോ അതിന്റെ സ്വഭാവമോ അറിയില്ലെന്ന് ബാഗ്ചി പറഞ്ഞു. അഫ്ഗാനിലെ സർക്കാർ രൂപീകരണത്തെ കുറിച്ച് പുതുതായി വിവരങ്ങളൊന്നും ഇല്ലെന്നും ഉഹാപോഹങ്ങൾ പ്രചരിപ്പിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്താന്റെ മണ്ണ് ഒരുതരത്തിലുമുള്ള ഭീകരവാദത്തിനും ആരും ഉപയോഗപ്പെടുത്താതിരിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.