സംഘടനാപരമായ കാര്യങ്ങളിൽ കെ.പി.സി.സി പ്രസിഡന്റിന്റേത് അവസാന വാക്കാണ്; വി ഡി സതീശൻ

കോഴിക്കോട്: സംഘടനാപരമായ കാര്യങ്ങളിൽ കെ.പി.സി.സി പ്രസിഡന്റിന്റേത് അവസാന വാക്കാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താൻ പ്രതിപക്ഷ നേതാവ് മാത്രമാണെന്നും കെ.പി.സി.സി പ്രസിഡന്റ് ചുമതലപ്പെടുത്താതെ സംഘടനയെ കുറിച്ച് താൻ സംസാരിക്കില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോൺഗ്രസിനെ സെമി കേഡർ പാർട്ടിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

പാരാജയത്തെ പോലെ വിജയവും വിലയിരുത്തണം. പാർലമെന്റ് തെരഞ്ഞെടുപ്പിലെ വിജയം വിലയിരുത്താതിരുന്നത് തിരിച്ചടിയായി. ആറ് മാസത്തിനുള്ളിൽ സംഘടനാപരമായ മാറ്റം കോൺഗ്രസിലുണ്ടാകും. സംഘടനാ തിരഞ്ഞെടുപ്പിനോട് എതിർപ്പില്ല. കേരളത്തിൽ സംഘടന തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ തീരുമാനിക്കാനാവില്ലെന്നും അത് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും അദ്ദേഹം വിശദീകരിച്ചു.

മുട്ടിൽ മരംമുറി കേസിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മരം മുറിയിലെ പ്രതികൾ ഒളിവിൽ താമസിച്ചത് എവിടെയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കണം. പോലീസിൽ ആഭ്യന്തര വകുപ്പിന് നിയന്ത്രണില്ലാതായിരിക്കുന്നു. തെറ്റ് ചെയ്യുന്ന പോലീസുകാർക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.