ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് മുന്നില്‍ അടിതെറ്റി ഇന്ത്യ, 191 റണ്ണിന് പുറത്തായി

ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 191 റണ്ണിന് പുറത്തായി. ശര്‍ദുള്‍ താക്കൂര്‍ (36 പന്തില്‍ 57) നടത്തിയ പ്രകടനമാണ് ഇന്ത്യയുടെ സ്‌കോര്‍ ഇരുനൂറിന് അടുത്തെത്തിച്ചത്. എട്ടാം വിക്കറ്റില്‍ ഉമേഷ് യാദവുമൊത്ത് (10) ശര്‍ദുള്‍ കുറിച്ച 63 റണ്ണാണ് ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും (50) അര്‍ദ്ധ സെഞ്ചുറി തികച്ചു.

രോഹിത് ശര്‍മ (11), ലോകേഷ് രാഹുല്‍ (17), ചേതേശ്വര്‍ പൂജാര (4) എന്നിവരെല്ലാം വേഗം ഇംഗ്ലീഷ് പേസര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങി. രവീന്ദ്ര ജഡേജ 10 റണ്ണുമായി മടങ്ങി. അജിന്‍ക്യ രഹാനെ (14) വീണ്ടും നിരാശപ്പെടുത്തി.

ഋഷഭ് പന്ത് (9) മടങ്ങിയശേഷമായിരുന്നു ശര്‍ദുളും ഉമേഷും ഒത്തുചേര്‍ന്നത്. മൂന്ന് സിക്‌സറും ഏഴ് ബൗണ്ടറിയും പായിച്ചു ശര്‍ദുള്‍. മുഹമ്മദ് ഷമിക്കും ഇശാന്ത് ശര്‍മയ്ക്കും പകരമാണ് ഇരുവരും ടീമില്‍ ഇടംപിടിച്ചത്.

ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് നാലും ഒല്ലി റോബിന്‍സണ്‍ മൂന്നും വിക്കറ്റുകള്‍ വീതം വീഴ്ത്തി.