സംസ്ഥാനത്ത് ഹയർ സെക്കൻഡറി കോഴ്സുകളിൽ കൂടുതൽ സീറ്റുകൾ അനുവദിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

pinarayi

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി കോഴ്സുകളിൽ കൂടുതൽ സീറ്റുകൾ അനുവദിക്കാൻ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട്, എന്നീ ഏഴ് ജില്ലകളിലാണ് 20 ശതമാനം സീറ്റുകൾ വർധിപ്പിക്കുക. ഈ ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 20-21 വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് എല്ലാ വിഷയങ്ങളിലും സീറ്റുകൾ അധികമായി അനുവദിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കും.

ഈ വർഷം കൂടുതൽ വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷയിൽ തുടർപഠനത്തിന് യോഗ്യത നേടിയ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി. സീറ്റ് വർധിപ്പിക്കണ വിഷയം സംബന്ധിച്ച് നിരവധി അപേക്ഷകളാണ് സർക്കാരിന് മുന്നിലെത്തിയിരുന്നത്.

കുടുംബശ്രീ അംഗങ്ങൾക്ക് റീസർജന്റ് കേരള ലോൺ സ്‌കീം (ആർകെഎൽഎസ്) മുഖേന അനുവദിച്ച ബാങ്ക് വായ്പയുടെ ഈ വർഷത്തെ മൂന്നാം ഗഡു പലിശ സബ്സിഡി തുകയായ 75,12,91,693 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മുൻകൂറായി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് അനുവദിക്കാനും യോഗത്തിൽ തീരുമാനമായി.

സംസ്ഥാനത്ത് വിവിധ സേവനങ്ങൾക്കായി ഏകീകൃത വിവര സംവിധാനം കൊണ്ടുവരാനുള്ള തീരുമാനവും നിർണായകമാകും. സംസ്ഥാനത്തെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുള്ള കേന്ദ്രീകൃത പൊതു പ്ലാറ്റ് ഫോമാകും ഇത്.

നിക്ഷേപകരുടെ പരാതി, ബുദ്ധിമുട്ടുകൾ എന്നിവ സമയബന്ധിയമായി പരിഹരിക്കുവാൻ ജില്ലാ/ സംസ്ഥാന പരാതി പരിഹാര കമ്മിറ്റികൾ രൂപീകരിക്കുന്നതിനുള്ളഓർഡിനൻസ് കൊണ്ടുവരും. അതിനുള്ള ശുപർശ ഗവർണർക്ക് സമർപ്പിക്കാനും തീരുമാനിച്ചു.

മലപ്പുറം ജില്ലയിലെ നിലമ്പൂർ ബഡ്‌സ് സ്‌കൂൾ ഫോർ ദ ഹിയറിംഗ് ഇംപയേർഡിൽ അനുവദിക്കപ്പെട്ട 18 തസ്തികകൾക്ക് പുറമേ അസിസ്റ്റൻറ് ടീച്ചർ (യു.പി)-2, സ്പീച്ച് തെറാപ്പിസ്റ്റ്-1, മേട്രൻ-1, കുക്ക്-1 എന്നീ തസ്തികകൾ സൃഷ്ടിക്കും. കുക്ക് തസ്തിക ദിവസ വേതനാടിസ്ഥനത്തിലായിരിക്കും.

2016 ജനുവരി 20ലെ പത്താം ശമ്പളകമ്മീഷൻ ആനുകൂല്യം സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ 35 തസ്തികളിലെ ജീവനക്കാർക്കു കൂടി ലഭ്യമാക്കാൻ തീരുമാനിച്ചു. ഇലക്ട്രോണിക് മാധ്യമം മുഖേന സമൻസ് നൽകുന്നതിന് 1973ലെ ക്രിമിനൽ നടപടി നിയമ സംഹിതയിലെ 69, 91 എന്നീ വകുപ്പുകളിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടി രജിസ്ട്രാർ(ജില്ലാ കോടതി) ലഭ്യമാക്കിയ ശുപാർശയിൽ നിയമ നിർമാണം നടത്താൻ തീരുമാനിച്ചു.