രാജ്യത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി ഉത്തർപ്രദേശ്; അഞ്ചു വർഷത്തിനുള്ളിൽ നേടിയത് നിർണായക നേട്ടങ്ങൾ

ലക്‌നൗ: രാജ്യത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി ഉത്തർപ്രദേശ്. യോഗി ആദിത്യനാഥ് സർക്കാരിന്റെ കീഴിൽ അഞ്ച് വർഷം കൊണ്ടാണ് ഉത്തർപ്രദേശ് ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയത്. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ നയങ്ങളാണ് ഉത്തർപ്രദേശിനെ ഇത്തരമൊരു ഉയരത്തിലേക്കെത്തിച്ചത്.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുന്നതിന് മുൻപ് അധികാരത്തിലിരുന്ന അഖിലേഷ് യാദവ് സർക്കാർ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി യുപിയെ മാറ്റാൻ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. സംസ്ഥാനത്തിന്റെ ക്രമസമാധാന നില അപകടത്തിലായതാണ് ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങളെത്താതിരിക്കാൻ പ്രധാന കാരണമായത്. വ്യവസായികളിൽ പലരും അക്രമികളുടെ കൈകളാൽ കൊല്ലപ്പെടുന്ന അവസ്ഥയായതിനാൽ സംസ്ഥാനത്ത് നിക്ഷേപം നടത്താൻ താത്പര്യം പ്രകടിപ്പിച്ചവരെല്ലാം ഭയന്ന് പിന്മാറി.

യോഗി സർക്കാർ അധികാരത്തിലേറിയപ്പോൾ ആദ്യം ശരിയാക്കിയത് സംസ്ഥാനത്തെ പോലീസ് സംവിധാനമായിരുന്നു. പട്ടാപ്പകൽ പോലും ആയുധവുമായി നടന്നിരുന്ന ഗുണ്ടകളെ ജയിലിലാക്കാൻ പോലീസിന് കഴിഞ്ഞു. ഭരണസംവിധാനങ്ങളെ ചോദ്യം ചെയ്ത അക്രമികളെ പലരെയും വധിച്ചു. ഇതോടെ സംസ്ഥാനത്തെ ക്രമസമാധാന നില സാധാരണ രീതിയിലായി.

പിന്നീട് സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിനായി വിവിധ നിക്ഷേപക ഉച്ചകോടികളും എക്‌സ്പോകളും കൃത്യമായ ആസൂത്രണത്തോടെ യോഗി ആദിത്യനാഥ് സർക്കാർ ഉത്തർപ്രദേശിൽ സംഘടിപ്പിച്ചു. യുപി ഇൻവെസ്റ്റർ ഉച്ചകോടിയിൽ 4.68 ലക്ഷം കോടി രൂപയുടെ നിക്ഷേപവും ഏതാനും മാസങ്ങൾക്ക് മുമ്പ് സംഘടിപ്പിച്ച ഡിഫൻസ് എക്‌സ്പോയിൽ 70,000 കോടിയിലധികം രൂപയുടെ നിക്ഷേപവുമാണ് വാഗ്ദ്ധാനം ചെയ്യപ്പെട്ടത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ സമയത്തും നിക്ഷേപകരുടെ ആശങ്ക അകറ്റാൻ സംസ്ഥാനം ശ്രദ്ധിച്ചു. വ്യവസായം, നിർമ്മാണം, വരുമാനം, തൊഴിൽ, വിദ്യാഭ്യാസം, കൃഷി, സാമൂഹിക ക്ഷേമം, ഗ്രാമീണ വികസനം, നഗരകാര്യങ്ങൾ, എന്നീ 11 മേഖലകളിൽ ലോക്ക് ഡൗണിന്റെ സാമ്പത്തികവും സാമൂഹികവുമായ ആഘാതം വിലയിരുത്താൻ സർക്കാർ കമ്മിറ്റികൾ രൂപീകരിച്ചു. നിക്ഷേപ സൗഹൃദത്തിന് ആവശ്യമായ രീതിയിൽ നിയമങ്ങൾ കൊണ്ടുവന്നത് നിക്ഷേപങ്ങൾ കൂടുതർ കരുത്ത് പകർന്നു.

ഉത്തർപ്രദേശിൽ നിക്ഷേപത്തിനായി അണിനിരക്കുന്ന കമ്പനികളിൽ ലോക ഭീമൻമാർ വരെ ഉൾപ്പെട്ടിട്ടുണ്ട്. അമേരിക്കൻ കമ്പനികൾ ഉൾപ്പെടെ 40 വിദേശ കമ്പനികളാണ് ഉത്തർ പ്രദേശിലെ നിക്ഷേപ പട്ടികയിലുള്ളത്. ആമസോൺ, അമേരിക്കൻ ടവർ കോർപ്പറേഷൻ, ആപ്പിൾ, കാറ്റർപില്ലർ, ഡെൽഫി, സിസ്‌കോ, ഡെലോയിറ്റ്, എമേഴ്‌സൺ, ഏണസ്റ്റ് & യംഗ്, ഗൂഗിൾ, ജോൺസൺ & ജോൺസൺ, ജെപി മോർഗൻ & കമ്പനി, ലോക്ക്ഹീഡ് മാർട്ടിൻ, മാരിയറ്റ് ഇന്റർനാഷണൽ, മാസ്റ്റർകാർഡ്, മോണ്ടെലെസ് ഇന്റർനാഷണൽ, കാർലൈൽ ഗ്രൂപ്പ്, വാൾമാർട്ട്, വാർബർഗ് പിൻകസ്, ഐഎച്ച്എസ് മാർക്കിറ്റ്, യുഎസ്ഐബിസി, മൈക്രോസോഫ്റ്റ്, ഡെൽഫി ന്യൂ ഹോളണ്ട്, ഗ്ലോബൽ ലോജിക്, എക്‌സൽ, പെപ്‌സികോ, സിനോപ്‌സിസ്, കാർഗിൽ തുടങ്ങിയവ ഉത്തർപ്രദേശിൽ യൂണിറ്റുകൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.