ബൈഡനെ ഹെലികോപ്ടര്‍ അപകടത്തില്‍ നിന്നും രക്ഷിച്ച അഫ്ഗാന്‍ സ്വദേശി അമേരിക്കയുടെ കനിവിനായി കാത്തിരിക്കുന്നു !

കാബൂള്‍: താലിബാനില്‍ നിന്നും രക്ഷിക്കണമെന്ന് അമേരിക്കയോട് അഭ്യര്‍ത്ഥിച്ച് അഫ്ഗാന്‍ സ്വദേശി മുഹമ്മദ്. ഹലോ മിസ്റ്റര്‍ പ്രസിഡന്റ്, എന്നെയും കുടുബത്തെയും രക്ഷിക്കണം. ഇവിടെ മറന്നു കളയരുത് എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ രക്ഷിക്കാന്‍ 13 വര്‍ഷം മുന്‍പ് 30 മണിക്കൂര്‍ മഞ്ഞില്‍ നിന്ന അഫ്ഗാന്‍ സ്വദേശി മുഹമ്മദ് അഭ്യര്‍ത്ഥിച്ചത്. വാള്‍സ്ട്രീറ്റ് ജേണലിനോടായിരുന്നു ബൈഡനെ അഭിസംബോധന ചെയ്തുള്ള മുഹമ്മദിന്റെ പ്രതികരണം.

2008 ല്‍ ബൈഡനും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ ശക്തമായ മഞ്ഞുകാറ്റിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലെ ഉള്‍പ്രദേശത്ത് അടിയന്തരമായി ഇറക്കിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് മുഹമ്മദും ഉണ്ടായിരുന്നു. മുന്‍ സെനറ്റര്‍മാരായിരുന്ന ചക്ക് ഹേഗല്‍, ജോണ്‍ കെറി തുടങ്ങിയവരും അന്നു ബൈഡന്റെ സംഘത്തിലുണ്ടായിരുന്നു.

യുഎസ് സൈന്യത്തിനു വേണ്ടി ദ്വിഭാഷിയായി പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ്, സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി മുഴുവന്‍ പേര് വെളിപ്പെടുത്താന്‍ തയാറായില്ല. നാലു മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം ഒളിവിലാണ് ഇദ്ദേഹം.

അതേസമയം, മുഹമ്മദിനെയും കുടുംബത്തെയും അഫ്ഗാനില്‍നിന്ന് പുറത്തുകൊണ്ടുവരാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി അറിയിച്ചിട്ടുണ്ട്.