ഉത്തരകൊറിയ ആണവോർജ പ്ലാന്റുകൾ വീണ്ടും പ്രവർത്തിപ്പിക്കാൻ ആരംഭിച്ചതായി റിപ്പോർട്ട്

യുണൈറ്റഡ് നേഷൻസ്: ഉത്തരകൊറിയ ആണവോർജ പ്ലാന്റുകൾ വീണ്ടും പ്രവർത്തിപ്പിക്കാൻ ആരംഭിച്ചതായി റിപ്പോർട്ട്. യോങ്ബയോണിൽ സ്ഥാപിച്ചിരിക്കുന്ന ആണവോർജപ്ലാന്റാണ് പ്രവർത്തനം ആരംഭിച്ചതെന്നാണ് വിവരം. ഐക്യരാഷ്ട്രസഭയുടെ ആണവോർജ നിരീക്ഷണ സമിതിയായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ(ഐ.എ.ഇഎ.) വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പ്രദേശത്തെ ഉപഗ്രഹ ചിത്രങ്ങൾ നിരീക്ഷിച്ചതിൽ നിന്നാണ് അഞ്ച് മെഗാവാട്ട് ശേഷിയുള്ള പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങിയതിന്റെ സൂചനകൾ ലഭിച്ചതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മൂന്നു വർഷങ്ങൾക്ക് ശേഷം ജൂലായ് ആദ്യമാണ് പ്ലാന്റുകൾ പ്രവർത്തിപ്പിക്കാൻ ആരംഭിച്ചത്. ജൂലായ് മുതൽ പ്ലാന്റിൽ നിന്നും ജലം പുറത്തേക്ക് ഒഴുക്കുന്നത് ശ്രദ്ധിച്ചതായും ഇത് പ്ലാന്റ് പ്രവർത്തിക്കുന്നുണ്ടെന്നതിന്റെ സൂചനയാണെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു.

പ്ലാന്റിനുള്ളിൽ ഏത് തരത്തിലുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിന്റെ ഉദേശ്യമെന്താണെന്നും വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഉപഗ്രഹ ചിത്രങ്ങളെ വിശ്വസിക്കാൻ കഴിയുമെന്നും ഐ.എ.ഇ.എ. വാദിക്കുന്നു.

അതേസമയം ആണവ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള ഉത്തരകൊറിയയുടെ തീരുമാനം യു.എൻ. രക്ഷാ സമിതിയുടെ നിർദ്ദേശങ്ങളുടെ ലംഘനമാണെന്ന് റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ഉത്തരകൊറിയയുടെ നടപടി ആശങ്കപ്പെടുത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങിയതിന്റെ സൂചനകളും റേഡിയോ കെമിക്കൽ ലാബോറട്ടറിയും ആഴത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. റേഡിയോ കെമിക്കൽ ലാബോറട്ടറിയുടെ ഭാഗമായ നീരാവി പ്ലാന്റ് ഈ വർഷമാദ്യത്തെ അഞ്ചുമാസം പ്രവർത്തിച്ചിരുന്നതായും ഐ.എ.ഇ.എ. അറിയിച്ചു.