സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷം; കര്‍ശന നടപടിക്ക് സര്‍ക്കാര്‍ നിര്‍ദേശം, പ്രത്യേക ശ്രദ്ധ നല്‍കാനൊരുങ്ങി ആരോഗ്യവകുപ്പ്

covid

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത് അഞ്ച് ജില്ലകളിലെന്ന് റിപ്പോര്‍ട്ട്. തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതല്‍. ഈ ജില്ലകളില്‍ ടിപിആര്‍ കുറയ്ക്കാന്‍ കര്‍ശനമായ നടപടികളെടുക്കണമെന്നു കലക്ടര്‍മാര്‍ക്കു സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന്, പ്രത്യേക ശ്രദ്ധ കൊടുക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

എറണാകുളത്തും കൊല്ലത്തും രോഗികളുടെ എണ്ണം കൂടുതലാണെങ്കിലും ടിപിആര്‍ താരതമ്യേന കുറവാണ്. വ്യാപനം കൂടുതലുള്ള ജില്ലകളിലെ ആശുപത്രികളിലെ തിരക്ക് കൃത്യമായി വിലയിരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, കോവിഡ് പരിശോധനാ രീതിയില്‍ അടക്കം മാറ്റം വരുത്താനുമാണ് ആരോഗ്യ വകുപ്പ് ഒരുങ്ങുന്നത്.

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റിന് പുതിയ സ്ട്രാറ്റജി ആവിഷ്‌കരിച്ചു. ഇനിമുതല്‍ എല്ലാ രോഗലക്ഷണങ്ങളുള്ള വ്യക്തികള്‍ക്കും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുന്നതാണ്. ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത പശ്ചാത്തലത്തില്‍ ആണ് പുതിയ നീക്കം.

80 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത ജില്ലകളില്‍ നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ എല്ലാ രോഗലക്ഷണങ്ങളുള്ള വ്യക്തികള്‍ക്കും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തും. ഈ സ്ഥലത്ത് സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി കടകള്‍, മാളുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, ട്രാന്‍സിറ്റ് സൈറ്റുകള്‍ തുടങ്ങിയ ഉയര്‍ന്ന സാമൂഹിക സമ്പര്‍ക്കം ഉള്ള ആളുകള്‍ക്കിടയില്‍ ആന്റിജന്‍ പരിശോധനയും നടത്തും.

ജില്ലയിലെ രോഗത്തിന്റെ സ്ഥിതി വിലയിരുത്താനുള്ള റാണ്ടം പരിശോധനയ്ക്കും ആന്റിജന്‍ മതിയാകും. 80 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത തദ്ദേശ സ്ഥാപന പ്രദേശങ്ങളിലും ഈ രീതി പിന്തുടരുന്നതാണ്. എന്നാല്‍, 80 ശതമാനത്തിന് താഴെ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയ തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍ പഴയ രീതി തുടരുന്നതാണ്.

രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത് രണ്ടാഴ്ച കഴിഞ്ഞവര്‍ക്ക് രോഗലക്ഷണമില്ലെങ്കില്‍ റാണ്ടം പരിശോധനയില്‍ നിന്നും ഒഴിവാക്കുന്നതാണ്. രോഗം സ്ഥിരീകരിച്ച് രണ്ട് മാസത്തിനകവും ഒഴിവാകാം.

മാത്രമല്ല, ശേഖരിക്കുന്ന സാമ്പിളുകള്‍ കാലതാമസം കൂടാതെ ലാബുകളിലയച്ച് പരിശോധിച്ച് പോസിറ്റീവും നെഗറ്റീവുമായ ഫലങ്ങള്‍ എത്രയും വേഗം അപ് ലോഡ് ചെയ്യേണ്ടതാണ്. ഇതിന് വിരുദ്ധമായി ചെയ്യുന്ന ലാബുകള്‍ക്കെതിരെ കര്‍ശന നടപടിയും സ്വീകരിക്കും. ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാര പരിശോധന നടത്തി നടപടി സ്വീകരിക്കും.