സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വേക്കായി റീ ബില്‍ഡ് കേരള പദ്ധതിയില്‍ നിന്നും 339 കോടി; ആദ്യഘട്ടത്തില്‍ 1550 വില്ലേജുകള്‍

കൊല്ലം: സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വേ നടത്താന്‍ റീ ബില്‍ഡ് കേരള പദ്ധതിയില്‍ നിന്നും 339 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ആദ്യഘട്ടത്തില്‍ 1550 വില്ലേജുകളില്‍ സര്‍വേ പൂര്‍ത്തിയാക്കുന്നതോടെ സംസ്ഥാനത്തെ ഭൂമി സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കുമെന്നും വില്ലേജുകളുടെ അശാസ്ത്രീയമായ വിഭജനങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നുമാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാനത്ത് ആകെ 1666 വില്ലേജുകളാണുള്ളത്. അഞ്ച് പതിറ്റാണ്ടായി 909 വില്ലേജുകളുടെ സര്‍വേ പൂര്‍ത്തിയാക്കി. ഇതില്‍ 87 വില്ലേജുകള്‍ ഒഴികെ മറ്റുള്ളവ പരമ്പരാഗത രീതിയിലാണ് രേഖകള്‍ തയ്യാറാക്കിയത്. 728 വില്ലേജുകളില്‍ പുതിയ റീ സര്‍വേ ആരംഭിച്ചിട്ടില്ല. പരമ്പരാഗത രീതിയില്‍ പൂര്‍ത്തിയാക്കിയ വില്ലേജുകളില്‍ നിരവധി അപാകതകളാണുള്ളത്. അതിനാല്‍ ഇതില്‍ ഭൂമിപരമായ കൂട്ടിച്ചേര്‍ക്കലും ഡിജിറ്റൈസേഷനും സാധ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സര്‍വേ, റവന്യൂ, രജിസ്ട്രേഷന്‍ വകുപ്പുകളുടെ റിക്കാര്‍ഡുകള്‍ സംയോജിപ്പിക്കുക, വകുപ്പുകളുടെ പരിശീലനം, ശേഷിവര്‍ധിപ്പിക്കല്‍, സാങ്കേതികവിദ്യ, ഐടി ഇന്‍ഫ്രാസ്ട്രക്ചറുകള്‍ മെച്ചപ്പെടുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യം.

2018-19 വര്‍ഷങ്ങളില്‍ പ്രളയം നടന്ന അവസരങ്ങളില്‍ വില്ലേജുകളുടെ അശാസ്ത്രീയമായ വിഭജനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി ദുരന്ത നിവാരണ അതോറ്റി റവന്യൂ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അപൂര്‍ണവും പൊരുത്തമില്ലാത്തതുമായ വിഭജനം, കാലഹരണപ്പെട്ട രേഖകള്‍, ഡിജിറ്റല്‍ അല്ലാത്ത രേഖകള്‍ എന്നിവ വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നതായും കണ്ടെത്തിയിരുന്നു. ഡിജിറ്റല്‍ സര്‍വേ നടത്തുന്നതോടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.

ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി റവന്യൂ വകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും മന്ത്രിസഭ അംഗീകാരം നല്കി ആദ്യഘട്ട തുക അനുവദിക്കുകയുമായിരുന്നു.