വാഷിംഗ്ടൺ: ഒരു ദിവസം ഒരു കോടി ഡോസ് വാക്സിൻ നൽകി നിർണായക നേട്ടം കരസ്ഥമാക്കിയ ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ച് പ്രമുഖ വ്യവസായി ബിൽഗേറ്റ്സ്. സർക്കാർ, ഗവേഷകർ, വാക്സിൻ നിർമ്മാതാക്കൾ, ആരോഗ്യപ്രവർത്തർ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഇത്തരമൊരു നേട്ടം കൈവരിക്കാൻ ഇന്ത്യയെ സഹായിച്ചതെന്നും ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിക്കുന്നുവെന്നും ബിൽഗേറ്റ്സ് വ്യക്തമാക്കി.
ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യ ഒരു ദിവസം ഒരു കോടി ഡോസ് വാക്സിൻ നൽകിയതിന്റെ വാർത്തയും ബിൽഗേറ്റ്സ് പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആരോഗ്യമന്ത്രാലയത്തേയും അദ്ദേഹം ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച്ച ഒരു കോടിയിലധികം ആളുകളാണ് രാജ്യത്ത് വാക്സിൻ സ്വീകരിച്ചത്.
വെള്ളിയാഴ്ച്ച ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ പേർ വാക്സിനേഷൻ സ്വീകരിച്ചത്. 25 ലക്ഷത്തിലധികം പേർ ഉത്തർപ്രദേശിൽ വാക്സിനേഷൻ സ്വീകരിച്ചു. ഏറ്റവും കൂടുതൽ പേർക്ക് വാക്സിനേഷൻ നടത്തിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. നിലവിൽ രാജ്യത്ത് 47.3 കോടി ആളുകൾ ഒരു ഡോസും 13 കോടി പേർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനകം വാക്‌സിനേഷനുകളുടെ ആകെ എണ്ണം 61 കോടി പിന്നിട്ടതായും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിക്കുന്നു.
ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്സിനേഷൻ നടന്നത്. ഓഗസ്റ്റിൽ ഇതുവരെ 15 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ജുലൈയിൽ 13.45 കോടിയും ജൂണിൽ 11.97 കോടി ഡോസ് വാക്സിനുമാണ് രാജ്യത്ത് നൽകിയത്. 18 വയസിന് മുകളിൽ പ്രായമുള്ള അമ്പത് ശതമാനം പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞുവെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
അതേസമയം രാജ്യം സ്വന്തമാക്കിയത് സുപ്രധാന നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. വാക്സിനേഷൻ സ്വീകരിക്കുന്നവർക്കും വിജയകരമാക്കുന്നവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

