മൃഗസംരക്ഷണത്തിനായി സഞ്ചരിക്കുന്ന ചികിത്സാലയം: ഉദ്ഘാടനം നിർവ്വഹിച്ചു; വാഹനത്തിലെ സൗകര്യങ്ങൾ ഇവയെല്ലാം

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിന്റെ സഞ്ചരിക്കുന്ന ടെലി വെറ്ററിനറി യൂണിറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കളർ ഡോപ്ലറോടുകൂടിയ അൾട്രാസൗണ്ട് സ്‌കാനിങ് മെഷീന്റെ ഉദ്ഘാടനവും നടന്നു. ഈ പദ്ധതിയിൽ ഉൾപ്പെടുത്തി തയാറാക്കിയ രണ്ടു സഞ്ചരിക്കുന്ന വെറ്ററിനറി യൂണിറ്റുകളിൽ ഒരെണ്ണം എറണാകുളം ജില്ലയിലേക്ക് അനുവദിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. രണ്ടാമത്തേത് കണ്ണൂർ ജില്ലയ്ക്കാണ് അനുവദിച്ചിരിക്കുന്നത്. കളർ ഡോപ്ലറോടുകൂടിയ അൾട്രാസൗണ്ട് സ്‌കാനിങ് മെഷീൻ മൃഗസംരക്ഷണ വകുപ്പിന്റെ തിരുവനന്തപുരത്തെ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കാണ് അനുവദിച്ചിരിക്കുന്നത്.

അടിയന്തിര വെറ്ററിനറി സേവനങ്ങൾ കർഷകരുടെ വീട്ടുപടിക്കൽ എത്തിക്കുന്നതിന് സഞ്ചരിക്കുന്ന ടെലി വെറ്ററിനറി യൂണിറ്റ് സഹായകമാകും. കേരള പുനർനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 1.1 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

രോഗ ബാധിതരായ മൃഗങ്ങളെ അതാത് ചികിത്സാ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോകാനുളള വാഹനങ്ങളുടെ അഭാവവും വലിയ മൃഗങ്ങളെ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് ഇത്തരമൊരു ആശയം രൂപീകരിച്ചിരിക്കുന്നത്. കൃത്യമായ രോഗനിർണയത്തിന് സഹായകരമായ ഉപകരണങ്ങളുടെ അഭാവം മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കാനും മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റുകൾ സഹായിക്കും.

ആധുനിക ഉപകരണങ്ങളായ പോർട്ടബിൾ എക്‌സറേ യൂണിറ്റ്, ടെലി മെഡിസിൻ സോഫ്റ്റ്വെയർ, വീണുപോയ കന്നുകാലികളെ ഉയർത്തുന്നതിനുളള ക്രയിൻ സംവിധാനം തുടങ്ങിയവയാണ് ഈ യൂണിറ്റുകളിൽ ഒരുക്കിയിരിക്കുന്നത്. പലപ്പോളും അപകടങ്ങളിൽപ്പെടുന്ന മൃഗങ്ങൾക്ക് കൃത്യമായി അവസ്ഥ മനസിലാക്കി ചികിത്സയും പരിചരണവും ഉറപ്പാക്കാൻ വെറ്ററിനറി ഡോക്ടർമാർക്ക് കഴിയാറില്ല. സഞ്ചരിക്കുന്ന ചികിത്സാലയത്തിൽ ഒരുക്കിയിരിക്കുന്ന എക്‌സ്റേ യൂണിറ്റ് ഇതിനൊരു പരിഹാരമാണ്. ടെലി വെറ്റിനറി സംവിധാനം ഉപയോഗിച്ച് വിദൂര സർവകലാശാലകളിൽനിന്നും വിദഗ്ധരുമായി ആശയവിനിമയം നടത്താനുള്ള സംവിധാനവും ഉണ്ട്. ഒരു വെറ്ററിനറി സർജൻ, റേഡിയോഗ്രാഫർ, അറ്റൻഡന്റ് കം ഡ്രൈവർ എന്നിങ്ങനെ മൂന്ന് തസ്തികകളാണ് സഞ്ചരിക്കുന്ന ചികിത്സാലയത്തിന്റെ പ്രവർത്തനത്തിനായുള്ളത്. ജീവനക്കാരെ അനുവദിച്ചാലുടൻ ഈ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കും.

എല്ലാ ജില്ലകളിലും മൃഗചികിത്സാ രംഗത്ത് ആംബുലൻസ് സേവനം വ്യാപിപ്പിക്കുന്നതിനായി 12 ആംബുലൻസുകൾ കൂടി കേരളം പുനർ നിർമ്മാണ പദ്ധതി നടപ്പിൽ വരുത്തുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.