ക്വാറികൾക്ക് 50 മീറ്റർ ദൂരപരിധി അംഗീകരിക്കണം; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ജനവാസ കേന്ദ്രവും ക്വാറിയുമായുള്ള ഭൂപരതി വർധിപ്പിച്ച ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ക്വാറികൾക്ക് 50 മീറ്റർ ദൂരപരിധി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രിം കോടതിയെ സമീപിച്ചത്. ദേശീയ ട്രൈബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ സുപ്രിം കോടതിയിൽ അപ്പീൽ നൽകി. ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കിയാൽ ഭൂരിഭാഗം ക്വാറികളും അടച്ചുപൂട്ടേണ്ടി വരുമെന്നാണ് സർക്കാർ സുപ്രിം കോടതിൽ വ്യക്തമാക്കിയിരിക്കുന്നത്.

ജനവാസ കേന്ദ്രങ്ങളുമായുള്ള ക്വാറികളുടെ ദൂരപരിധി കൂട്ടിയ നടപടി സുപ്രിം കോടതി താത്ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്. ട്രൈബ്യൂണൽ നടപടി ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവും സുപ്രിം കോടതി സ്റ്റേ ചെയ്തിരുന്നു.

ജനവാസ മേഖലയിൽ സ്‌ഫോടനം നടത്തിയുള്ള ക്വാറികൾക്ക് 200 മീറ്ററും സ്‌ഫോടന മില്ലാതെയുള്ള ഖനനത്തിന് 100 മീറ്റർ അകലവും ഉറപ്പാക്കണമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണൽ പുറപ്പെടുവിച്ചിരുന്ന ഉത്തരവ്. തുടർന്ന് ക്വാറി ഉടമകൾ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ക്വാറി ഉടമകളുടെ നിലപാടിനെ പിന്തുണച്ച സംസ്ഥാന സർക്കാരും പിന്നീട് കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു.