കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ പരാജയം; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ പരാജയമാണെന്ന് അദ്ദേഹം വിമർശിച്ചു. കോവിഡ് മാനദണ്ഡങ്ങളിലെ പിഴവ് പലതവണ ആരോഗ്യവിദഗദ്ധർ ചൂണ്ടിക്കാട്ടിയെങ്കിലും തിരുത്താൻ സർക്കാർ തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി വാർത്താ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വൻ പരാജയമാണ്. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണത്തിൽ 65 ശതമാനവും കേരളത്തിലാണുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണം കുറയുമ്പോൾ കേരളത്തിൽ മാത്രം കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി വർധിക്കുന്നു. രാജ്യത്ത് ആകെ 3.44 ലക്ഷം രോഗബാധിതരിൽ 1.82 ലക്ഷം രോഗികളും കേരളത്തിൽ നിന്നാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിനും മുകളിലാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് സംബന്ധമായ യഥാർത്ഥ കണക്കുകൾ ഇതിനും എത്രയോ മുകളിലാണ്. കോവിഡ് പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും സർക്കാർ ഒളിച്ചുകളി നടത്തുന്നു. സർക്കാർ കണക്കുപ്രകാരം 20,000 പേർക്കാണ് ഇതുവരെ ജീവഹാനി സംഭവിച്ചത്. യാഥാർത്ഥ്യം ഇതിനും അപ്പുറമാണ്. ഇനിയെത്രപേരെക്കൂടി കേരള സർക്കാർ കുരുതികൊടുക്കുമെന്നതാണ് ജനങ്ങളുടെ ആശങ്കയെന്ന് അദ്ദേഹം ആരോപിച്ചു. ലോകത്തിന് തന്നെ കേരള ആരോഗ്യ രംഗം മോഡലായിരുന്നു. അതിന്റെ കടയ്ക്കലാണ് പിണറായി സർക്കാർ കത്തിവെച്ചത്. കോവിഡ് പരിശോധനയിലും കേരള സർക്കാർ പരാജയമാണ്. ആന്റിജൻ പരിശോധനയ്ക്ക് മാത്രമാണ് സംസ്ഥാന സർക്കാർ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വാക്സിൻ വിതരണത്തിലും അലംഭാവം തുടരുകയാണ്. രണ്ടുകോടി പേർ ആദ്യഡോസ് വാക്സിൻ എടുത്തെങ്കിലും രണ്ടാം ഡോസ് വാക്സിൻ എടുത്തവരുടെ എണ്ണം 70 ലക്ഷം മാത്രമാണ്. രണ്ടാം ഡോസ് വാക്സിൻ പലയിടത്തും ലഭ്യമല്ല. വാക്സിൻ ചലഞ്ച് ഫണ്ടിലൂടെ 800 കോടി സംഭാവാന കിട്ടിയെങ്കിലും ഇതുവരെ ചെലവാക്കിയത് 50 കോടിയിൽ താഴെ മാത്രമാണ്. സംസ്ഥാന സർക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങളുടെ പേരിലുള്ള തുഗ്ലക് പരിഷ്‌ക്കാരങ്ങളുടെ ഫലമായി സാമ്പത്തിക പ്രതിസന്ധി കാരണം 35 പേരാണ് ഇതുവരെ ആത്മഹത്യ ചെയ്തത്. കോവിഡ് ദുരിതം കാരണം തൊഴിലും വരുമാനവുമില്ലാതെ കടക്കെണിയിൽപ്പെട്ട് ജീവിതം പോലും വെല്ലുവിളിയായി മാറിയ ഒരു ജനതയെ കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ലെന്ന് പറഞ്ഞ് പെറ്റിക്കേസ്സുകൾ ചുമത്തുക വഴി കേരളം സ്വരൂപിച്ച കോടികളുടെ കണക്ക് പുറത്തു വിടാൻ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകുമോയെന്ന് അദ്ദേഹം ചോദിച്ചു.

ഇനിയെങ്കിലും ദുരഭിമാനം വെടിഞ്ഞ് കേന്ദ്ര ആരോഗ്യ സംവിധാനവുമായും കേരളത്തിലെ ഡോക്ടർമാരുടെ സംഘടനകളുമായും സഹകരിച്ച് കോവിഡ് പ്രതിരോധത്തിന് ശരിയായ മാർഗ്ഗം സ്വീകരിക്കുവാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.