ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എഴുപത് വർഷം കൊണ്ട് രാജ്യം ഉണ്ടാക്കിയ സമ്പത്ത് നരേന്ദ്ര മോദി വിൽക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. പാവപ്പെട്ടവർക്ക് പ്രയോജനപ്പെടേണ്ട രാജ്യത്തെ എല്ലാ ആസ്തിയും ചില വ്യവസായ സുഹൃത്തുക്കൾക്ക് നൽകുകയാണ്. ഇത് വലിയ ദുരന്തമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുകയാണ്. മോദി സർക്കാർ സമ്പദ് വ്യവസ്ഥയെ തകർത്തു. അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് 70 വർഷം ഒന്നും നടന്നില്ല എന്നാണ് ബിജെപിയും മോദിയും പറഞ്ഞത്. എന്നാൽ 70 വർഷത്തെ സമ്പത്താണ് മോദി സർക്കാർ ഇപ്പോൾ വിൽക്കുന്നത്. മോദി സർക്കാർ സമ്പദ് മേഖലയെ തകർത്തുവെന്നും എന്താണ് ചെയ്യേണ്ടതെന്ന് കേന്ദ്ര സർക്കാരിന് അറിയില്ലെന്നും അദ്ദേഹം ആരോപിച്ചു. റെയിൽ, റോഡ്, വൈദ്യുതി മേഖലകളിൽ നിന്ന് സ്വകാര്യ പങ്കാളിത്തോടെ ആറ് ലക്ഷം കോടി രൂപയുടെ വരുമാനം കണ്ടെത്തുന്നതിനുള്ള പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. ധനമന്ത്രി നിർമ്മലാ സീതാരാമനാണ് റെയിൽ, റോഡ് വൈദ്യുതി മേഖലകളിലെ സ്വകാര്യ പങ്കാളിത്തത്തെ കുറിച്ചുള്ള പദ്ധതി പ്രഖ്യാപിച്ചത്.
നാല് വർഷം കൊണ്ട് സർക്കാർ ആസ്തികളിൽ നിന്ന് വരുമാനം സമാഹരിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഈ പണം അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിക്കുമെന്നും നിർമ്മലാ സീതാരാമൻ വിശദമാക്കിയിരുന്നു.

